ഭൂമിയ്‌ക്ക് പുറത്ത് ജീവന്റെ സാന്നിധ്യം തെരഞ്ഞുള്ള യാത്രകൾ ഗവേഷകർ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബഹിരാകാശത്തെ ജീവന്റെ തുടിപ്പുകളെ കുറിച്ചറിയാനുള്ള ശാസ്ത്ര ലോകത്തിന്റെ ജിജ്ഞാസയിൽ ഉരിത്തിരിഞ്ഞത് നിരവധി ആശയങ്ങളാണ്.
ചൊവ്വയിൽ മനുഷ്യന് വസിക്കാൻ സാധിക്കുമോ എന്നതിനുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിന്റെ തിരക്കിലാണ് ശാസ്ത്രലോകം. അതിനായി ഭാരതത്തിന്റെ മംഗൾയാൻ ദൗത്യവും ശാസ്ത്രജ്ഞർക്ക് ഊർജ്ജം പകരുന്നു. ചൊവ്വയിൽ ജീവന്റെ ഒരു തുടിപ്പെങ്കിലും കണ്ടെത്തിയെങ്കിൽ മാത്രമേ അവിടെ മനുഷ്യവാസത്തിന് യോഗ്യമാണെന്ന് വിശ്വസിക്കാൻ സാധിക്കുകയുള്ളൂ.. ഇതിനിടയിലാണ് ചൊവ്വയുടെ ഉത്തര ഉപരിതലത്തെ പൊതിഞ്ഞ കുറച്ച് ‘എട്ടുകാലികളുടെ’ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
ഇഎസ്എ മാർസ് എക്‌സ്പ്രസ് സ്‌പേസ്‌ക്രാഫ്റ്റിന്റെ കാമറയിൽ പകർത്തിയ ചിത്രമാണിത്. ചൊവ്വയിലെ ഇൻക സിറ്റി എന്നറിയപ്പെടുന്ന പ്രദേശത്ത് ഉപരിതല രൂപീകരണത്തിനിടെ പകർത്തിയ ചിത്രമാണിതെന്ന് യൂറോപ്യൻ സ്‌പേസ് ഏജൻസി പറയുന്നു. ഇതിനിടയിലാണ് ആയിരക്കണക്കിന് ‘കറുത്ത ചിലന്തികൾ’ കാമറയിൽ പതിയുന്നത്. എന്നാൽ ഇത് യഥാർത്ഥത്തിൽ ചിലന്തികളാണോ എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
ശീതകാലത്ത് പുറന്തള്ളുന്ന കാർബൺ ഡൈ ഓക്‌സൈഡിൽ സൂര്യപ്രകാശം പതിയുമ്പോൾ രാസപ്രവർത്തനങ്ങളിലൂടെ രൂപപ്പെടുന്ന ചില വസ്തുക്കളാണിവയെന്നാണ് സയൻസ് പ്രസ് നോട്ട് പറയുന്നത്. ബാഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഇവ ചെറിയ ചിലന്തികൾ പോലെ കാണപ്പെടുമെങ്കിലും യഥാർത്ഥത്തിൽ ഇവ വലുതായിരിക്കാമെന്നും 145 അടിയെങ്കിലും ഇവയ്‌ക്ക് വലിപ്പമുണ്ടായിരിക്കാമെന്നുമാണ് സ്‌പേസ് ഏജൻസി പറയുന്നത്. 2016ൽ വിക്ഷേപിച്ച എക്‌സോമാർസ് ട്രേസ് ഓർബിറ്ററും ഇത്തരത്തിലുള്ള പ്രതിഭാസം 2020 നീരീക്ഷിച്ചതായി ന്യൂസ്‌വീക്കിലും പറയുന്നു.