ഇൻഡോർ : ന്യൂസിലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ് ലിക്ക് സെഞ്ച്വറി .184 പന്തിൽ പത്ത് ബൗണ്ടറികളടങ്ങുന്ന മനോഹരമായ ബാറ്റിംഗ് കാഴ്ചവച്ചാണ് വിരാട് കോഹ് ലി ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തുപകർന്നത് . ടെസ്റ്റിലെ കോഹ്ലിയുടെ പതിമൂന്നാം സെഞ്ച്വറിയാണിത്.
കോഹ്ലിയുടെ സെഞ്ച്വറിയുടേയും രഹാനെയുടെ അർദ്ധ സെഞ്ച്വറിയുടേയും കരുത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 267 റൺസെടുത്തു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് സ്കോർ 26 ൽ നിൽക്കെ മുരളി വിജയിനെ നഷ്ടമായി. ജീതൻ പട്ടേലിന്റെ പന്തിൽ ലാത്തമിന്റെ ക്യാച്ചിലൂടെയാണ് പത്ത് റൺസെടുത്ത മുരാളി വിജയ് പുറത്തായത് .
അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവ് അവിസ്മരണീയമാക്കുമെന്ന് തോന്നിപ്പിക്കുന്ന ബാറ്റിംഗാണ് ഓപ്പണറായിറങ്ങിയ ഗൗതം ഗംഭീർ കാഴ്ചവച്ചത് . എന്നാൽ സ്വന്തം സ്കോർ 29 ൽ നിൽക്കെ ബോൾട്ടിന്റെ പന്തിൽ ഗംഭീർ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായി . 41 റൺസെടുത്ത ചേതേശ്വർ പൂജാര സാന്റനറുടെ പന്തിൽ ക്ളീൻ ബൗൾഡായതോടെ ഇന്ത്യ മൂന്നിന് 100 എന്ന നിലയിലായി . തുടർന്ന് ഒത്തു ചേർന്ന രഹാനെ – വിരാട് സഖ്യം ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിക്കുകയായിരുന്നു.