അലെപ്പോ: സിറിയയിലെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ വീണ്ടും അനിശ്ചതത്വം തുടരുന്നു. അലെപ്പോയിലെ വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന യു.എൻ രക്ഷാസമിതി പ്രമേയം റഷ്യ വീറ്റോ ചെയ്തു. റഷ്യയുടെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി അമേരിക്കയും ബ്രിട്ടനും രംഗത്തെത്തി.
സിറിയൻ വിമതരുടെ ശക്തികേന്ദ്രമായ അലെപ്പോയിൽ സൈനിക നീക്കം ശക്തമായ സാഹചര്യത്തിലാണ് യു.എന് രക്ഷാസമിതി ഇടപെട്ടത്.
അലെപ്പോയിൽ സർക്കാർ സേനയും സഖ്യകക്ഷിയായ റഷ്യയും നടത്തുന്ന എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.എൻ രക്ഷാസമിതി പ്രമേയം കൊണ്ടു വരികയായിരുന്നു. എന്നാൽ റഷ്യ പ്രമേയത്തെ വീറ്റോ ചെയ്തു. റഷ്യയുടെ നിലപാടിനെ ശക്തമായി എതിർത്ത് അമേരിക്കയും ബ്രിട്ടണും ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തി. ഇത് റഷ്യയുടെ നാശത്തിന്റെ തുടക്കമാകുമെന്ന് യു.എന്നിലെ ബ്രിട്ടീഷ് അംബാസിഡർ മാത്യു റെക്റോഫ്റ്റ് പറഞ്ഞു. സിറിയയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി കൂട്ടായ തീരുമാനമെടുക്കാൻ ഇന്നും രക്ഷാസമിതിക്ക് സാധിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യയുടെ നടപടി ഭീകരരെ സംരക്ഷിക്കുന്നതാണെന്ന് യു.എസ് യു.എന് ഡെപ്യൂട്ടി അംബാസിഡർ ഡേവിഡ് പ്രസ്സ്മാന് പറഞ്ഞു. അലെപ്പോയിലെ ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത് റഷ്യയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം യുഎസ്-റഷ്യ സംയുക്തമായി വെടിനിർത്തൽ പ്രഖ്യാപനം നടത്തിയെങ്കിലും അത് ലംഘിക്കപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിൽ സിറിയൻ പ്രശ്നം കൂടുതൽ സങ്കീണ്ണമാവുകയാണ്