മീർപൂർ: കശ്മീർ ഭീകരവാദികളെ ഉപയോഗിച്ച് ജമ്മു കശ്മീരിൽ സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന് ജമാ അത്ത് ഉദ് ദവ നേതാവ് ഹാഫിസ് സയീദിന്റെ ഭീഷണി. കശ്മീർ എക്കാലത്തും ഓർത്തിരിക്കുന്ന ആക്രമണം അഴിച്ചു വിടുമെന്നാണ് പാക് അധീന കശ്മീരിലെ മീർപൂരിലെ ഒരു റാലിയെ അഭിസംബോധന ചെയ്യവേ ഹാഫിസ് സയീദ് ഭീഷണി മുഴക്കിയത്.
റാലിയെ അഭിസംബോധന ചെയ്യവേ തന്റെ അനുയായികൾ ജിഹാദ് ജിഹാദ് എന്ന് മുറവിളികൂട്ടുന്നതിനിടയിലാണ് ആക്രമണോത്സുകമായ ഭാവത്തിലും ശബ്ദത്തിലും 10 ലക്ഷം മില്യൺ ഡോളർ തലയ്ക്കു വിലയിട്ടിരിക്കുന്ന ഭീകരന്റെ വെല്ലുവിളി.
ഭാരതത്തിന്റെ സർജിക്കൽ സ്ട്രൈക്കിനെതിരേ നവാസ് ഷെരീഫിന്റേത് തണുത്ത പ്രതികരണമാണെന്ന് കഴിഞ്ഞയാഴ്ച ഇയാൾ വിമർശനമുന്നയിച്ചിരുന്നു. ഭാരതം പാക് അധീന കശ്മീരിൽ നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ ഭാരതത്തിനെതിരേ പാകിസ്ഥാൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന പ്രസ്താവനയുമായും ഇയാൾ രംഗത്തെത്തിയിരുന്നു.