ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നുളള രണ്ടു കോടിയിലധികം കുടിയേറ്റക്കാർ നിയമവിരുദ്ധമായി ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ. ഇവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു അറിയിച്ചു.
ഇന്ത്യയിൽ അനുദിനം കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. നിയമാനുസൃതമായ രേഖകളില്ലാതെ രഹസ്യമായി ഇന്ത്യയിലേക്ക് കുടിയേറ്റക്കാർ എത്തുന്നുണ്ട്. ഇത്തരത്തിൽ രാജ്യത്ത് കുടിയേറിതാമസിക്കുന്നത് നിയമ വിരുദ്ധമാണ്. ബംഗ്ലാദേശിൽ നിന്നുമാത്രം രാജ്യത്ത് രണ്ട് കോടിയിലധികം ആളുകൾ ഇത്തരത്തിൽ ഉള്ളതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു രാജ്യസഭയിൽ പറഞ്ഞു.
ഇന്ത്യയിൽ കുടിയേറ്റക്കാരുടെ എണ്ണമെടുത്താൽ അത് ഓസ്ട്രേലിയയുടെ ജനസംഖ്യയോളം വരും. അനധികൃത കുടിയേറ്റക്കാർ ഇന്ത്യയുടെ 17 സംസ്ഥാനങ്ങളിൽ ഉണ്ടെന്നാണ് കണക്ക്. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. അനധികൃതകുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും കിരൺ റിജിജു രാജ്യസഭയിൽ പറഞ്ഞു.