പനജി : ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് വർണ്ണാഭമായ തുടക്കം. സാമൂഹ്യ മാറ്റത്തിനുളള ഫലപ്രദമായ മാദ്ധ്യമമാണ് സിനമയെന്ന് മേള ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പനാജിയിൽ അരങ്ങേറിയ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കാൻപൂരിലെ ട്രെയിൻ അപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് നാൽപ്പതിയേഴാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ തിരിതെളിഞ്ഞത് .സാമൂഹ്യമാറ്റത്തിൽ സിനിമ വലിയ പങ്കുവഹിക്കുന്നുവെന്ന് മേള ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
വർണ്ണാഭമായ നൃത്ത കലാപരിപാടികളോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.മേളയോട് അനുബന്ധിച്ച് കൊറിയൻ സംവിധായകൻ ഇം വോൻ തേയ്ക്ക് തെന്നിന്ത്യന്‍ സംഗീതപ്രതിഭ എസ് പി ബാലസുബ്രഹ്മണ്യം എന്നിവരെ ആദരിച്ചു. 88 രാജ്യങ്ങളിൽനിന്നായി 194 ചിത്രങ്ങളാണ് ഒമ്പത് നാളുകളിലായി നടക്കുന്ന ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്നത് . അന്തരിച്ച പോളിഷ് സംവിധായകന് ആന്ദ്രെ വെയ്ദയുടെ അവസാനച്ചിത്രമായ ആഫ്റ്റർ ഇമേജായിരുന്നു ഉദ്ഘാടന ചിത്രം. സംസ്കൃതസിനിമ ‘ഇഷ്ടി’യാണ് ഇന്ത്യന്‍ പനോരമവിഭാഗത്തിലെ ഉദ്ഘാടനചിത്രം .
ജയരാജിന്റെ വീരം, എം ബി പത്മകുമാറിന്റെ രൂപാന്തരം, ഡോ. ബിജുവിന്റെ കാടുപൂക്കുന്ന നേരം എന്നിവയാണ് പനോരമയിലെ മലയാളചിത്രങ്ങൾ .തെക്കന്‍ കൊറിയയിൽ നിന്നും ഓസ്കർ നാമനിർദേശം ലഭിച്ച ദ് ഏജ് ഓഫ് ഷാഡോസ് ആണ് മേളയുടെ സമാപന ചിത്രം.