ഗുർദാസ്പൂർ: ഇന്ത്യാ-പാക് അതിർത്തിയിൽ ലേസർ ഭിത്തികളും മറ്റ് അത്യാധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ചുളള സുരക്ഷാക്രമീകരണങ്ങൾ ഒരു വർഷത്തിനുളളിൽ പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഖ്വാദിയൻ ടൗണിൽ സംഘടിപ്പിച്ച ധീരജവാൻ സഹീദ് റാം പ്രകാശിന്റെ 25ആം വീരമൃത്യുവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതു തരത്തിലുളള നുഴഞ്ഞു കയറ്റ ശ്രമങ്ങളേയും മുൻകൂട്ടി കണ്ടെത്തി പ്രതിരോധം തീർക്കുവാൻ കഴിയുന്ന സംവിധാനമാണ് അതിർത്തിയിൽ സ്ഥാപിച്ചു വരുന്നത്. ജമ്മുകശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാവും ലേസർ ഭിത്തികൾ സ്ഥാപിക്കുക. ഇതിന്റെ നിരീക്ഷണച്ചുമതല അതിർത്തിരക്ഷാസേനയ്ക്കായിരിക്കും.
ഒരു ഡസനോളം ലേസർ ഭിത്തികൾ ഇതിനോടകം തന്നെ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. പഞ്ചാബ് പ്രവിശ്യയിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് ഈ ലേസർഭിത്തികൾ സ്ഥാപിച്ചിട്ടുളളത്.
പഠാൻകോട്ട് സൈനികത്താവളം ആക്രമിക്കുന്നതിനായി അതിർത്തി കടന്നെത്തിയ ഭീകരവാദികൾ പഞ്ചാബ് പ്രവിശ്യയിലെ ബാമിയാൽ മേഖലയിലുളള അന്താരാഷ്ട്ര അതിർത്തി കടന്നാണെത്തിയതെന്ന് സൈന്യത്തിനു വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ലേസർ ഭിത്തികളുടെ ആദ്യഘട്ടം ഈ പ്രദേശത്തു തന്നെ സ്ഥാപിക്കുന്നതിന് ബി.എസ്.എഫും കേന്ദ്രസർക്കാരും തീരുമാനമെടുക്കുന്നത്.
3,323 കിലോമീറ്റർ നീണ്ടു കിടക്കുന്ന ഇന്ത്യാ-പാകിസ്ഥാൻ അതിർത്തിയുടെ 1,225 കിലോമീറ്ററും ജമ്മുകശ്മീർ മേഖലയിലാണ്. നിയന്ത്രണരേഖ ഉൾപ്പെടുന്ന പ്രദേശം കൂടിയാണിത്. അവശേഷിക്കുന്ന 553 കിലോമീറ്ററുകൾ പഞ്ചാബിലും, 1,037 കിലോമീറ്ററുകൾ രാജസ്ഥാനിലും, 508 കിലോമീറ്ററുകൾ ഗുജറാത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.