കൊച്ചി: പൊലീസുകാരനെ ആക്രമിച്ച കേസിൽ ജാമ്യമില്ലാവകുപ്പിൽ അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസിലെ തന്നെ ഉന്നതർ സ്വാധീനിച്ചു മോചിപ്പിച്ചത് വിവാദമാകുന്നു. കോഴിക്കോട് ഫറൂഖ് സ്വദേശിയായ സുധീഷിനെയാണ് മോചിപ്പിച്ചത്. ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പൊലീസുകാരൻ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വെളളിയാഴ്ച്ച രാത്രി പട്രോളിംഗ് ഡ്യൂട്ടിക്കിടെ എറണാകുളം ബസ് സ്റ്റാൻഡിനു സമീപമുളള റെയിൽവേ ട്രാക്കിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പ്രതിയുടെ സമീപം പൊലീസ് എത്തിയപ്പോൾ ഇയാളുടെ കയ്യിലുണ്ടായിരുന്ന പൊതി ദൂരേക്കെറിയുകയും, സംശയം തോന്നിയ പൊലീസ് ദേഹപരിശോധന നടത്താൻ ഒരുങ്ങുകയുമായിരുന്നു. രണ്ടു പൊലീസുകാർ മാത്രമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഈ സമയം ഇയാൾ പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ പിന്തുടർന്നെത്തിയ സോളമൻ എന്ന പൊലീസുകാരനാണ് ആക്രമിക്കപ്പെട്ടത്. തുടർന്ന് കൂടുതൽ പൊലീസെത്തി ഇയാളെ കീഴടക്കി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്നാണ് വിവരം. കുറ്റവാളികളുടെയും, സാമൂഹികവിരുദ്ധരുടെയും, മയക്കുമരുന്നു സംഘങ്ങളുടെയും സ്ഥിരം സാന്നിദ്ധ്യമുണ്ടാകാറുളളയിടമാണ് ഈ പ്രദേശം.
അതേസമയം പിണറായി വിജയന്റെ ബന്ധുവായ ടി.നവീന്റെ അഭിഭാഷകന്റെ ഗുമസ്തനാണിയാളെന്നാണ് പിന്നീടിയാൾ പൊലീസിനോടു വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് നവീൻ ഉൾപ്പെടെയുളളവർ പൊലീസിൽ സ്വാധീനം ചെലുത്തി ജാമ്യമില്ലാവകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ നേരം പുലരും മുൻപേ മോചിപ്പിച്ചതായാണ് ആരോപണം.