ശ്രീഹരിക്കോട്ട: ഭാരതത്തിന്റെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ റിസോഴ്‌സ്‌സാറ്റ് – 2എ വിജയകരമായി ഭമണപഥത്തിലെത്തിച്ചു. പി.എസ്.എൽ.വി-സി 36 വിക്ഷേപണവാഹനമാണ് റിസോഴ്‌സ്‌സാറ്റ് 2 എയുമായി ഇന്നു രാവിലെ 10.25ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയർന്നത്.
മുൻ നിശ്ചയപ്രകാരം 18 മിനുട്ടുകൾ കൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാൻ സാധിച്ചു. ഭൂമിയിൽ നിന്നും 817 കിലോമീറ്റർ അകലെയുളള സൗരകേന്ദ്രീകൃത ഭമണപഥത്തിലാണ് റിസോഴ്‌സ്‌സാറ്റ് 2 എ വിജയകരമായി എത്തിച്ചത്. കഴിഞ്ഞ നവംബർ 28ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ഇന്നത്തേക്കു മാറ്റി വയ്‌ക്കുകയായിരുന്നു.
പി.എസ്.എൽ.വിയുടെ എക്‌സ്.എൽ പതിപ്പാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. അന്താരാഷ്‌ട്രതലത്തിൽ ഏറെ പ്രിയം നേടിയ ഭാരതതിന്റെ വിക്ഷേപണവാഹനമാണ് പി.എസ്.എൽ.വി. 44.4 മീറ്റർ ഉയരമുളള വിക്ഷേപണവാഹനമാണിത്. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ – സി36 എന്ന ഐ.എസ്.ആർ.ഓയുടെ ഈ അഭിമാനവാഹനം അതിന്റെ 38ആമത്തെ വിജയക്കുതിപ്പിനാണ് ശുഭകരമായ അന്ത്യം കണ്ടിരിക്കുന്നത്.
റിസോഴ്‌സ്‌സാറ്റ്-1, റിസോഴ്‌സ്‌സാറ്റ്-2 എന്നീ ആദ്യമേ ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹങ്ങളുടെ പിൻഗാമിയായാണ് റിസോഴ്‌സ്‌സാറ്റ്-2എ ഭ്രമണപഥത്തിയത്. മറ്റു രണ്ട് ഉപഗ്രഹങ്ങൾ 2003ലും, 2011ലുമാണ് വിക്ഷേപിച്ചത്. ഈ ഉപഗ്രഹത്തിന്റെ കാലാവധി 5 വർഷം ആയിരിക്കും.
ഹൈ റെസല്യൂഷൻ ലീനിയർ ഇമേജിംഗ് സെൽഫ് സ്കാനർ കാമറ, മീഡിയം റെസൊല്യൂഷൻ ലിസ്-3 കാമറ ആധുനിക വൈഡ് ഫീൽഡ് സെൻസർ കാമറ എന്നിവയും ഉപഗ്രഹത്തിലുണ്ട്. ഈ കാമറകൾ പകർത്തുന്ന 200ജി.ബി സൈസ് വരുന്ന ചിത്രങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന രണ്ട് സോളിഡ് സ്റ്റേറ്റ് റെക്കോർഡറുകളും ഇതോടൊപ്പമുണ്ട്. ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് ഈ ചിത്രങ്ങൾ പങ്കു വയ്‌ക്കാനുളള സംവിധാനവും ഇതോടൊപ്പമുണ്ട്. 1994 – 2016 കാലഘട്ടത്തിൽ 121 ഉപഗ്രഹങ്ങളാണ് പി.എസ്.എൽ.വി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. ഇതിൽ 79 ഉപഗ്രഹങ്ങൾ വിദേശരാജ്യങ്ങളുടേതും ബാക്കിയുളളവ ഭാരതത്തിന്റെ ഉപഗ്രഹങ്ങളുമാണ്. ചിലവു കുറഞ്ഞ, വിശ്വസനീയമായ വിക്ഷേപണവാഹനമെന്ന നിലയിൽ വിദേശരാഷ്‌ട്രങ്ങൾക്കു കൂടി പ്രിയങ്കരമാണ് പി.എസ്.എൽ.വി.