മലപ്പുറം: മലപ്പുറം ജില്ലാബാങ്കിൽ നിക്ഷേപമായി സ്വീകരിച്ച 226 കോടി രൂപയ്ക്ക് മതിയായ രേഖകളില്ലെന്ന് കണ്ടെത്തൽ. നവംബർ പത്തു മുതൽ പതിനാലു വരെയുളള അഞ്ചു ദിവസങ്ങളിലെ നിക്ഷേപമാണിത്. നിക്ഷേപം സംബന്ധിച്ച് സി.ബി.ഐ നടത്തിയ അന്വേഷണത്തേത്തുടർന്നാണ് ഈ നിക്ഷേപങ്ങൾ മതിയായ രേഖകളില്ലാത്തവയാണെന്നു കണ്ടെത്തിയത്.
മലപ്പുറം ജില്ലാസഹകരണബാങ്കിനു കീഴിൽ 120 സഹകരണസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നു വന്ന നിക്ഷേപമാണ് സംശയാസ്പദമായിരിക്കുന്നത്. 50 ലക്ഷം രൂപ മുതൽ 5 കോടി രൂപ വരെ വിവിധ അക്കൗണ്ടുകൾ വഴിയായാണ് നിക്ഷേപങ്ങൾ എത്തിയിരിക്കുന്നത്. രേഖകൾ ലഭ്യമല്ലാത്തതിനാൽ നിക്ഷേപകർ അക്കൗണ്ട് ആരംഭിക്കാൻ നൽകിയ രേഖകളും വിവരങ്ങളും ഹാജരാക്കാൻ സി.ബി.ഐ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപകരുടെ വരുമാനസ്രോതസ്സ്, മറ്റു വിവരങ്ങൾ ഇവ കണ്ടെത്തുന്നതിനുളള ശ്രമത്തിലാണ് സി.ബി.ഐ.
ഈ അക്കൗണ്ടുകൾ കെ.വൈ.സി മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. നവംബർ മൂന്നിന് ബാങ്കിൽ നീക്കിയിരുപ്പായി ഉണ്ടായിരുന്നത് 100 കോടി രൂപയാണ്.എന്നാൽ അതിനു ശേഷമുളള ഈ തീയതികളിൽ 160 കോടിയുടെ നിക്ഷേപം മാത്രമേ വന്നിട്ടുളളൂ എന്നുമാണ് ബാങ്ക് അധികൃതർ അവകാശപ്പെടുന്നത്.