ബെംഗലൂരു: 500 ന്റെയും 1000 ത്തിന്റെയും കറന്‍സി പിന്‍വലിച്ച നവംബര്‍ എട്ടിന് ശേഷമുളള നാല് ദിവസങ്ങളില്‍ കര്‍ണാടകയിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയത് 500 കോടിയിലധികം രൂപ. നവംബര്‍ ഒന്‍പത് മുതല്‍ 14 വരെയുളള ദിവസങ്ങളിലാണിത്. ഇതില്‍ രണ്ടാം ശനിയും ഞായറും ഒഴികെയുളള നാല് ദിവസങ്ങളിലായിരുന്നു ബാങ്ക് പ്രവര്‍ത്തിച്ചത്.
ബഗല്‍കോട്ട് ജില്ലാ സഹകരണ ബാങ്കില്‍ തന്നെ 162 കോടി രൂപ ലഭിച്ചു. 25 ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ പലരും ഇവിടെ ഈ ദിവസങ്ങളില്‍ നിക്ഷേപിച്ചു. നാല് ദിവസങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപമെത്തിയത് ഈ ബാങ്കിലാണെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. മതിയായ രേഖകളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷണം നടത്തുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.
ബഗല്‍കോട്ട് സഹകരണബാങ്കിന്റെ മാനേജ്മെന്റ് തലത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ ഉണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ അജയകുമാര്‍ സര്‍നായിക് ആണ് ബാങ്കിന്റെ ചെയര്മാന്. സിദ്ധരാമയ്യ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന എസ്.ആര് പാട്ടീല്‍, എസ്.വൈ മേട്ടി തുടങ്ങിയവര്‍ ബാങ്കിന്റെ ഡയറക്ടര്‍മാരാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്നുളളവരും ബാങ്കിന്റെ തലപ്പത്ത് ഉണ്ട്. വ്യാഴാഴ്ച ബെലഗാവി സഹകരണ ബാങ്കിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. കൃത്യമായ സ്രോതസ് വെളിപ്പെടുത്താതെ ലഭിച്ച കോടികളുടെ നിക്ഷേപം ഇവിടെയും കണ്ടെത്തിയിരുന്നു.
ബെല്ലാരി, മാണ്ഡ്യ, ഷിമോഗ, ഹാവേരി തുടങ്ങിയ ഇടങ്ങളിലെ ജില്ലാ സഹകരണ ബാങ്കുകളിലും പരിശോധനകള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കര്‍ഷകര്‍ വരള്‍ച്ച മൂലവും മറ്റും പ്രതിസന്ധി അനുഭവിക്കുമ്പോഴാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ഇത്രയധികം പണം ജില്ലാ സഹകരണ ബാങ്കുകളില്‍ എത്തിയതെന്ന് ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ പണത്തിന്റെ ഉറവിടം സംശയിക്കപ്പെടേണ്ടതാണെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പലരും ദീര്‍ഘകാലമായി കുടിശിക വരുത്തിയിരുന്ന കാര്‍ഷിക വായ്പകള്‍ ഈ ദിവസങ്ങളില്‍ തന്നെ അടച്ചുതീര്‍ക്കുകയും ചെയ്തു.
കറന്‍സി പിന്‍വലിച്ചതിന് ശേഷം നവംബര്‍ 9 മുതല്‍ 14 വരെ സ്വീകരിച്ച നിക്ഷേപങ്ങള്‍ സഹകരണ ബാങ്കുകളില്‍ നിന്ന് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.