ന്യൂഡൽഹി: സൂര്യനമസ്കാരം ചെയ്യുന്നതിന്റെ ചിത്രങ്ങൾ ട്വിറ്റിൽ പോസ്റ്റ് ചെയ്ത ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. സൂര്യനമസ്കാരം സംസ്കാരത്തിനും ഇസ്ലാം പാരമ്പര്യത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. അതേസമയം യോഗ ചെയ്യുന്നത് ശാരീരിക ബലത്തിന് വേണ്ടിയാണന്ന് മുഹമ്മദ് കൈഫ് തിരിച്ചടിച്ചു.
ദൈവം എന്റെ ഹൃദയത്തിലാണുള്ളത്. ഏതെങ്കിലും വ്യായാമമുറകളോ സൂര്യനമസ്കാരമോ ചെയ്യുന്നതും മതവിശ്വാസവും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്ന് തനിക്ക് വ്യക്തമാകുന്നില്ലെന്നാണ് കൈഫ് ട്വിറ്ററിൽ ചോദിച്ചത്. ശാരീരിക വ്യായാമത്തിന് മതവുമായി ഒരു ബന്ധവുമില്ലെന്ന് പ്രതികരിച്ച കൈഫ്, സൂര്യനമസ്കാരം ശരീരത്തിന് അനുയോജ്യമായ സമഗ്രമായ വ്യായാമമുറയാണെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്.
എന്നാല്‍ സൂര്യനമസ്കാരം ഇസ്ലാമില്‍ നൂറ് ശതമാനം നിരോധിക്കപ്പെട്ട കാര്യമാണെന്ന് വിമര്‍ശകര്‍ പറയുന്നു. അള്ളാഹുവിന് മുന്നിലല്ലാതെ മറ്റാര്‍ക്ക് മുന്നിലും മുട്ട് മടക്കരുതെന്നും ഇക്കൂട്ടര്‍ പറയുന്നു.
നേരത്തെ കൈ നീളമില്ലാത്ത ഗൗൺ ധരിച്ച ഭാര്യയുടെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം സമാനമായ അനുഭവം ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും ഉണ്ടായിരുന്നു. അന്ന് ഷമിക്ക് പിന്തുണയുമായി കൈഫ് രംഗത്തെത്തിയിരുന്നു.