തൃശ്ശൂർ: നെഹ്റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണച്ചുമതല ക്രൈം ബ്രാഞ്ചിന്. തൃശ്ശൂർ റൂറൽ ഡി.വൈ.എസ്.പി ആയിരിക്കും കേസ് അന്വേഷിക്കുക. തൃശ്ശൂർ റേഞ്ച് ഐ.ജി എം.ആർ അജിത് കുമാറാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
നിലവിലെ റൂറൽ ഡി.വൈ.എസ്.പി അനധികൃതസ്വത്തുസമ്പാദനക്കേസിൽ അന്വേഷണം നേരിടുന്നതിനാൽ മറ്റൊരുദ്യോഗസ്ഥനെയാകും അന്വേഷണച്ചുമതലയേൽപ്പിക്കുക.
പോസ്റ്റ്മോർട്ടം സമയത്ത് ജിഷ്ണുവിന്റെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചും, ജിഷ്ണു ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യങ്ങളേക്കുറിച്ച് ഉയർന്നു വരുന്ന ആരോപണങ്ങൾ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് വ്യക്തത വരുത്തും.
ജിഷ്ണുവിനെ വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് മർദ്ദിച്ചതായും, ഗുരുതരാവസ്ഥയിലായ ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാൻ കോളേജധികൃതർ തയ്യാറായില്ലെന്നും പരാതി ഉയർന്നിരുന്നു. അതേസമയം കോപ്പിയടിച്ചതിനു താക്കീത് ചെയ്തതാണ് ആത്മഹത്യയ്ക്കു കാരണമെന്ന നിലപാടാണ് കോളേജധികൃതർ സ്വീകരിച്ചത്. ഈ അവകാശവാദം കളവായിരുന്നുവെന്ന് പിന്നീട് കേരള സാങ്കേതികസർവ്വകലാശാല വ്യക്തമാക്കിയിരുന്നു.
കോപ്പിയടി പിടിക്കപ്പെട്ടാൽ അന്നേദിവസം തന്നെ സർവ്വകലാശാലയിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ചട്ടം. ഇതനുസരിച്ച് തങ്ങൾക്കു യാതൊരറിയിപ്പും കിട്ടിയിട്ടില്ലെന്നായിരുന്നു സാങ്കേതികസർവ്വകലാശാല പരീക്ഷാ കൺട്രോളറുടെ വിശദീകരണം.
നെഹ്റു കോളേജിലെ അരാജകത്വത്തെയും പീഡനങ്ങളെയും കുറിച്ച് നിരവധി പരാതികളാണ് ജിഷ്ണുവിന്റെ മരണത്തേത്തുടർന്ന് ഉയർന്നു വരുന്നത്. ഈ പരാതികളും ക്രൈം ബ്രാഞ്ച് അന്വേഷിച്ചേക്കുമെന്നു സൂചനയുണ്ട്.