ഛത്തിസ്ഗഢ്: ഛത്തിസ്ഗഢിൽ കമാൻഡർ ലെവൽ കേഡറിലുളള രണ്ടു പേരുൾപ്പെടെ അഞ്ചു മാവോയിസ്റ്റുകളെ രണ്ടു വ്യത്യസ്ത ഓപ്പറേഷനുകളിലായി സുരക്ഷാസേന വധിച്ചു. നാരായൺപൂർ ജില്ലയിൽ ഛത്തിസ്ഗഢ് പൊലീസുമായുണ്ടായ വെടിവയ്പ്പിനൊടുവിലാണ് അഞ്ചു പേരും കൊല്ലപ്പെട്ടത്. പൊലീസിന്റെ ജില്ലാ റിസർവ്വ് ഗ്രൂപ്പിലെ ഒരാളും വെടിവയ്പ്പിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
നാരായൺപൂർ ജില്ലയിലെ അതീവ അപകടകരമായ വനമേഖലയിലായിരുന്നു പോരാട്ടം. രണ്ടു ദിവസം മുൻപ് 400ലധികം അംഗങ്ങളുളള മാവോയിസ്റ്റ് സംഘമാണ് വനത്തിനുളളിൽ പ്രവേശിച്ചിരുന്നത്. മാവോയിസ്റ്റ് മിലിട്ടറി കമ്പനി എന്ന പേരിൽ മാവോയിസ്റ്റുകൾ സ്വയം വിശേഷിപ്പിക്കുന്ന ഭീകരവാദി ക്യാംപിന്റെ രണ്ടാം ആസ്ഥാനമാണ് ഇവിടം.
പ്രദേശത്തെ മാവോയിസ്റ്റ് സാന്നിദ്ധ്യം സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെയടിസ്ഥാനത്തിലാണ് സേന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതെന്ന് മാവോയിസ്റ്റ് വിരുദ്ധ സേനയുടെ സ്പെഷ്യൽ ഡി.ജി ഡി.എം അവാസ്തി പറഞ്ഞു.
ഇവരിൽ നിന്നും എ.കെ47 അടക്കമുളള ആയുധങ്ങളും സേന പിടിച്ചെടുത്തിട്ടുണ്ട്.
ഇടതുഭീകരവാദികളുടെ നേതൃനിരയിൽ നിന്നു തന്നെയുണ്ടായ ആൾനാശം മാവോയിസ്റ്റുകൾക്കിടയിൽ കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. അതേസമയം പൊലീസ് നടപടിക്കിടെ കനത്ത പ്രത്യാക്രമണം ആണ് മാവോയിസ്റ്റുകൾ അഴിച്ചു വിട്ടിരുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനിടയിലും ഉണ്ടായ പ്രതിരോധശ്രമം ഇവരുടെ മുൻനിര നേതാക്കൾ തന്നെയാണ് കൊല്ലപ്പെട്ടതെന്നത് സ്ഥിരീകരിക്കുന്നതായും അവാസ്തി കൂട്ടിച്ചേർത്തു.