ചില വാതകങ്ങളുടെ മിശ്രിതത്തെയാണ് വായു എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ബഹിരാകാശത്ത് വായു എന്നൊന്നില്ല. അതുകൊണ്ടുതന്നെ ബഹിരാകാശത്ത് എത്തിയാൽ ശ്വാസമെടുക്കാനോ അവിടുത്തെ ഗന്ധം തിരിച്ചറിയാനോ സാധിക്കില്ല. അപ്പോൾ ബഹിരാകാശത്തിന് ഗന്ധമുണ്ടെന്ന് പറയുന്നത് എങ്ങനെയാണ്? ഭൂമിക്ക് പുറത്തെ ചില രസതന്ത്രത്തെക്കുറിച്ച് അറിയാം..
ബഹിരാകാശത്ത് എത്തിയ ഗവേഷകർ പറയുന്നത്..
ബഹിരാകാശ ദൗത്യങ്ങൾക്കിടെ ശൂന്യാകാശത്ത് നിന്നും ലഭിച്ച മണങ്ങളെക്കുറിച്ച് സഞ്ചാരികൾ പങ്കുവച്ച വിവരങ്ങളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. ബഹിരാകാശ പേടകത്തിന് പുറത്തിറങ്ങി തിരികെയെത്തുമ്പോൾ അവരുടെ വസ്ത്രത്തിൽ പ്രത്യേക ഗന്ധം അനുഭവപ്പെടാറുണ്ടെന്ന് ഗവേഷകർ പറയുന്നു. അതിൽ നിന്നാണ് ബഹിരാകാശത്തെ ഗന്ധങ്ങളെക്കുറിച്ചുള്ള സൂചനകൾ ശാസ്ത്രലോകത്തിന് ലഭിച്ചത്.
അപ്പോളോ ദൗത്യത്തിന്റെ ഭാഗമായിരുന്ന ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിലിറങ്ങിയ ശേഷം തിരികെ ലാൻഡറിനുള്ളിലേക്ക് കയറി ഹെൽമെറ്റ് അഴിച്ചപ്പോൾ വെടിമരുന്നിന്റെ ഗന്ധമാണ് അനുഭവപ്പെട്ടതെന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്നും പുറത്തിറങ്ങി ബഹിരാകാശ സഞ്ചാരം നടത്തി തിരികെ ISSലേക്ക് വന്നപ്പോൾ കരിഞ്ഞ മാംസത്തിന്റെ ഗന്ധം അനുഭവപ്പെട്ടതായും സഞ്ചാരികൾ പറഞ്ഞിട്ടുണ്ട്. നാസയിൽ നിന്നുള്ള ഗവേഷകൻ സ്കോട്ട് കെല്ലി പറയുന്നതനുസരിച്ച് ചവറ്റുകൂനയിൽ നിന്നുള്ള ഗന്ധമാണ് ബഹിരാകാശത്തിന്. കേടുവന്ന ബാർബീക്യൂവിന്റെ മണമാണ് ലഭിച്ചതെന്ന് യുകെയിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരി ടിം പീക് പറയുന്നു. ഇതകൂടാതെ, ചീഞ്ഞ മുട്ടയുടെ മണം, പൂച്ചയുടെ മൂത്രത്തിന്റെ മണം എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ദുർഗന്ധങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്ന് പല ബഹിരാകാശ സഞ്ചാരികളും വെളിപ്പെടുത്തിയിട്ടുണ്ട്.