ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ മുംബൈ ഇംപാക്ട് പ്ലെയറാക്കിയത് പരിക്കിനെ തുടർന്നെന്ന് സൂചന. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ പുറംവേദന അനുഭവപ്പെട്ടതോടെയാണ് താരത്തെ ഇംപാക്ട് പ്ലെയറാക്കിയത്. എന്നാൽ 12 പന്തിൽ 11 റൺസെടുത്ത് ഹിറ്റമാൻ പുറത്താവുകയായിരുന്നു. സുനിൽ നരെയ്ന്റെ പന്തിലാണ് താരം പുറത്തായത്.
‘അദ്ദേഹത്തിനെ പുറംവേദന അലട്ടിയിരുന്നു. മുൻകരുതൽ എന്ന നിലയ്‌ക്കാണ് ഇംപാക്ട് പ്ലെയർ നീക്കം നടത്തിയത്”– മുംബൈ താരം പീയുഷ് ചൗള പറഞ്ഞു. ശേഷിക്കുന്ന മത്സരങ്ങളിലും രോഹിത് ഇംപാക്ട് പ്ലെയർ മാത്രമായാകും ക്രീസിൽ ഇറങ്ങുക. ടി20 ലോകകപ്പ് അടുത്തിരിക്കെ അധികം റിസ്ക് എടുക്കേണ്ട നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം.കാര്യമായി പരിക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം 11 മത്സരങ്ങളിൽ 3 വിജയവുമായി പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. 9-ാം സ്ഥാനത്തുള്ള മുംബൈക്ക് ഇനി ഹൈദരാബാദ്,കൊൽക്കത്ത, ലക്നൗ എന്നിവർക്കെതിരെയാണ് മത്സരങ്ങളുള്ളത്.