ന്യൂഡൽഹി: ബിസിസിഐ ഭരണ സമിതിയിലേക്ക് അമിക്കസ് ക്യൂറി നിർദ്ദേശിച്ച പേരുകളിൽ സുപ്രീം കോടതിക്ക് അതൃപ്തി. 9 പേരടങ്ങുന്ന പട്ടിക അമിക്കസ് ക്യൂറി സുപ്രീം കോടതിക്ക് സമർപ്പിച്ചു. ബിസിസിഐയിൽ കേന്ദ്ര സർക്കാർ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് ലോധക്കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന വിധി പുന പരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 24 ന് സുപ്രീം കോടതി തീരുമാനമറിയിക്കും.
അമിക്കസ്ക്യൂറിമാരായ ഗോപാൽ സുബ്രഹ്മണ്യവും അനിൽ ബി ദിവാനും സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ ഭരണ സമിതി അംഗങ്ങളുടെ പട്ടികയിൽ സുപ്രീം കോടതിക്ക് അതൃപ്തി. ലോധകമ്മീഷൻ ശുപാർശകളിൽ പ്രധാനമായ പ്രായപരിധി പാലിക്കാതെ പേരുകൾ നിർദ്ദേശിച്ചതാണ് സുപ്രീം കോടതിയുടെ അതൃപ്തിക്കിടയാക്കിയത്.
അമിക്കസ്ക്യൂറി നിർദ്ദേശിച്ച 9 പേരുകളിൽ 70 വയസ്സ് പിന്നിട്ടവർ ഉണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്. ലോധ കമ്മീഷൻ മാർഗ നിർദ്ദേശങ്ങളിൽ സുപ്രധാനമായ പ്രായ പരിധി ക്രിക്കറ്റുമായുള്ള ബന്ധം എന്നിവ അമിക്കസ് ക്യൂറി നിർദ്ദേശിച്ച പേരുകൾ പാലിക്കുന്നുണ്ടോ എന്നാണ് കോടതി പ്രാഥമികമായി പരിശോധിച്ചത്.
അതിനാൽ തന്നെ പുതിയ ഭരണ സമിതി സംബന്ധിച്ച വിഷയത്തിൽ വരുന്ന 24ആം തീയതി കോടതി തീരുമാനമറിയിക്കും. അതുവരെ അംഗങ്ങളുടെ പേര് പുറത്തു വിടരുതെന്നും സുപ്രീം കോടതി അമിക്കസ്‌ക്യൂറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേ സമയം ബി.സി.സി.ഐ ഭരണ സമിതിയിൽ കേന്ദ്ര സർക്കാറിന് പ്രാതിനിധ്യം വേണമെന്ന് അറ്റോർണീ ജനറൽ കോടതിയെ അറിയിച്ചു. അതിനാൽ ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ട ജൂലൈ 18ലെ നിര്‍ണായക വിധി പുന:പരിശോധിക്കണമെന്ന് എജി ആവശ്യപ്പെട്ടു.