ലോസ്ഏഞ്ചൽസ്: ലോകം ഉറ്റു നോക്കുന്ന 89ആമത് ഓസ്കാർ പുരസ്കാരച്ചടങ്ങിന് തുടക്കമായി. ലോസ്ഏഞ്ചൽസിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
മികച്ച സഹനടനുളള പുരസ്ക്കാരദാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. മൂൺലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മഹെർഷലാ അലിയാണ് ഈ പുരസ്ക്കാരം സ്വന്തമാക്കിയത്. ആകെ 24 വിഭാഗങ്ങളിലാണ് ഓസ്ക്കർ പുരസ്കാരങ്ങൾ ലഭ്യമാവുക. ഇത്തവണ 14 നോമിനേഷനുകൾ നേടിയ ലാലാ ലാൻഡ് ആണ് ഏറെ ചർച്ചാവിഷയമായിരിക്കുന്നത്.
ജിമ്മി കിമ്മൽ ആങ്കറിംഗ് നിർവ്വഹിക്കുന്ന പുരസ്കാരര ദാനച്ചടങ്ങിൽ പ്രശസ്ത ഹോളിവുഡ് താരങ്ങളോടൊപ്പം ഇന്ത്യൻ താരസുന്ദരി പ്രിയങ്ക ചോപ്രയും റെഡ് കാർപ്പറ്റിൽ എത്തുന്നുണ്ട്. പ്രിയങ്കയുടെ രണ്ടാം ഓസ്കാർ നിശയാണിതെന്ന പ്രത്യേകതയുമുണ്ട്. ലിയനാർഡോ ഡി കാപ്രിയോ, ബ്രീ ലാർസൺ തുടങ്ങിയവരും ഇത്തവണത്തെ ഓസ്കാർ സന്ധ്യ യുടെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
മികച്ച കേശാലങ്കാരത്തിനുളള പുരസ്ക്കാരം സൂയിസൈഡ് സ്ക്വാഡ് കരസ്ഥമാക്കി. അലക്സാണ്ട്രോ ബർത്തൊലാസിയാണ് ഈ ചിത്രത്തിന്റെ കേശാലങ്കാരം നിർവ്വഹിച്ചിട്ടുളളത്. വസ്ത്രാലങ്കാരത്തിനുളള പുരസ്കാരം കൊളീൻ ആറ്റ്വുഡ് ഫന്റാസ്റ്റിക് ബീറ്റ്സ് എന്ന ചിത്രത്തിനു വേണ്ടി സ്വന്തമാക്കി. പുരസ്കാരച്ചടങ്ങ് പുരോഗമിക്കുകയാണ്.