കണ്ണൂർ: കൊട്ടിയൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ചതിന്റെ പേരിൽ അറസ്റ്റിലായ പളളിവികാരി റോബിൻ വടക്കുഞ്ചേരിയെ തെളിവെടുപ്പിനായി പേരാവൂർ സി.ഐ ഓഫീസിലെത്തിച്ചു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം പളളി വികാരി പീഡിപ്പിച്ചതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവം മൂടിവയ്ക്കാന്‍ ശ്രമം നടന്നു. പെൺകുട്ടി പഠിച്ചിരുന്നതും പളളി വികാരി മാനേജരുമായ സ്കൂളിലേക്ക് എ.ബി.വി.പി പ്രവർത്തകർ മാർച്ചു നടത്തി.
കണ്ണൂര്‍ കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ സെന്റ് സെബാസ്റ്റ്യന്‍ പളളി വികാരി റോബിന് വടക്കുഞ്ചേരി പീഡിപ്പിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചത്. ക്രിസ്തീയ സഭയുടെ കീഴിലുളള കൊട്ടിയൂരിലെ ആശുപത്രിയിലായിരുന്നു പ്രസവം. പ്രസവം നടന്ന ദിവസം തന്നെ കുഞ്ഞിനെ സഭാധികൃതരുടെ ഒത്താശയോടെ മാനന്തവാടിയിലെ അനാഥാലയത്തിലേക്ക് മാറ്റിയിരുന്നു. പതിനാറുകാരിയായ പെണ്‍കുട്ടി ആശുപത്രിയില്‍ പ്രസവിച്ചെന്നും കുഞ്ഞിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നുമുളള അജ്ഞാത ഫോണ്‍ സന്ദേശം കണ്ണൂരിലെ ചൈല്‍ഡ് ലൈന്‍ ഓഫീസിലേക്ക് എത്തിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചെങ്കിലും പൊലീസിലും മറ്റും സഭാധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍ വിവരങ്ങളൊന്നും പുറത്തുവന്നില്ല.
ചൈല്‍ഡ് ലൈന്‍ അധികൃതർ കേളകം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പിന്നീട് പൊലീസ് അന്വേഷണം നടത്തിയത്. വൈദികന്റെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി പ്രസവിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ സംഭവം മൂടിവയ്ക്കാനുളള പളളി അധികാരികളുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. സഭവം പുറത്തറിഞ്ഞതോടെ പളളി വികാരി റോബിന് വടക്കുഞ്ചേരിക്കെതിരെ സഭ നടപടി സ്വീകരിച്ചു. സംഭവത്തെ കുറിച്ച് മാനന്തവാടി രൂപത അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. റോബിന് വടക്കുഞ്ചേരി മാനേജരായ കൊട്ടിയൂരിലെ ഐ.ജെ.എം സ്കൂളിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്.