റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. സംഭവത്തിൽ ഏഴ് ഭീകരർ വധിക്കപ്പെട്ടതായി സുരക്ഷാസേന അറിയിച്ചു. നാരായൺപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ വനിതകളാണ്. ചൊവ്വാഴ്ച പുലർച്ചെ ഡയറക്ടറേറ്റ് ജനറൽ ഓഫ് റിസർവ് പൊലീസും (DRG) സ്പെഷ്യൽ ടാസ്ക് ഫോഴ്സും (STF) ചേർന്നാണ് ഏറ്റുമുട്ടലിനെ പ്രതിരോധിച്ചത്.
സുരക്ഷാസേന വധിച്ച കമ്യൂണിസ്റ്റ് ഭീകരരുടെ പക്കൽ നിന്നും എകെ-47 റൈഫിളുകളും മറ്റ് ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. മേഖലയിൽ പരിശോധന തുടരുകയാണ്. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ മാത്രം ഇക്കൊല്ലം 88 കമ്യൂണിസ്റ്റ് ഭീകരരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ 29 ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പൊലീസ് തിരയുന്ന മുതിർന്ന നേതാക്കളായ ശങ്കർ റാവുവും ലളിതാ മേരാവിയും ഉൾപ്പെടുന്നു.