ബംഗളൂരു : ബംഗളൂരുവിൽ ആസ്ട്രേലിയക്കെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 75 റൺസിന്റെ തകർപ്പൻ വിജയം. 188 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയ 112 റൺസിന് ഓൾ ഔട്ടായി .രവിചന്ദ്രൻ അശ്വിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ചത് . ഇതോടെ നാലു മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലായി.
നാലാം ദിവസം 213 ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് വിക്കറ്റുകൾ മുറയ്‌ക്ക് വീണത് തിരിച്ചടിയായി. സ്കോർ 238 എത്തിയപ്പോൾ രഹാനെ പുറത്തായത് കളിയുടെ ഗതി തിരിച്ചു . പിന്നീട് തുടരെ തുടരെ വിക്കറ്റ് വീണതോടെ 274 റൺസിന് ഇന്ത്യ ഓൾ ഔട്ടായി. പൂജാരയ്‌ക്ക് 92 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
188 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ആസ്ട്രേലിയയ്‌ക്ക് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത് .ഡേവിഡ് വാർണർ ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെ സ്കോർബോഡ് അതിവേഗം ചലിച്ചു. എന്നാൽ സ്കോർ 22 ൽ എത്തി നിൽക്കെ ഇഷാന്ത് ശർമ്മയുടെ ഗുഡ് ലെംഗ്ത് പന്തിന്റെ ദിശ മനസ്സിലാക്കാതെ ബാറ്റ് വച്ച റെൻഷാ വിക്കറ്റ് കീപ്പർ സാഹയുടെ കയ്യിലൊതുങ്ങി.
സ്കോർ 42 ലെത്തി നിൽക്കേ വാർണർ വീണു . അശ്വിന്റെ പന്ത് സ്വീപ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വാർണർ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. ആസ്ട്രേലിയക്ക് അടുത്ത ആഘാതവുമായെത്തിയത് ഉമേഷ് യാദവ് . യാദവിന്റെ പന്ത് കുത്തിത്തിരിഞ്ഞെത്തിയപ്പോൾ ബാറ്റ് ചെയ്യാതെ പ്രതിരോധിക്കാൻ ശ്രമിച്ച മാർഷ് വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു . സ്കോർ 67/3
28 റൺസുമായി ബാറ്റ് ചെയ്യുകയായിരുന്ന ക്യാപ്റ്റൻ സ്മിത്തായിരുന്നു യാദവിന്റെ അടുത്ത ഇര. ഷോർട്ട് ലെംഗ്ത് പന്തിന്റെ ദിശ മനസ്സിലാക്കാതെ സ്മിത്തും വിക്കറ്റിനു മുന്നിൽ കുടുങ്ങി . സ്കോർ 74/4. ഹാൻഡ്കോമ്പും മാർഷും കൂടി ചേർന്ന് സ്കോർ 101 ൽ എത്തിച്ചപ്പോൾ അശ്വിൻ വീണ്ടും ആസ്ട്രേലിയയെ ഞെട്ടിച്ചു . കുത്തി ഉയർന്ന പന്തിനു പിന്നാലെ പോയ മാർഷ് കരുൺ നായരുടെ കൈകളിൽ ഒതുങ്ങി.
തുടർന്ന് അവിശ്വസനീയമായ തകർച്ചയായിരുന്നു . പതിനൊന്ന് റൺസെടുക്കുന്നതിനിടെ അവസാനത്തെ അഞ്ചുവിക്കറ്റുകൾ ഇന്ത്യൻ സ്പിന്നർമാർ പിഴുതു .ഇതിൽ നാലും അശ്വിൻ നേടിയപ്പോൾ ജഡേഹ ഒരു വിക്കറ്റ് വീഴ്‌ത്തി. മുപ്പത്തിയാറാം ഓവറിലെ നാലാമത്തെ പന്തിൽ നാഥൻ ലിയോണെ സ്വന്തം ബൗളിംഗിൽ പിടിച്ച് പന്ത് മുകളിലേക്കെറിഞ്ഞു കൊണ്ട് അശ്വിൻ വിജയം ആഘോഷിക്കുകയും ചെയ്തു.