ലഖ്നൗ: സംസ്ഥാനത്ത് മാഫിയകളെ വച്ചു വാഴിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭൂമാഫിയ, ഖനനമാഫിയ തുടങ്ങി മാഫിയാ സമാന്തരഭരണം രൂക്ഷമായ സംസ്ഥാനത്ത് മുൻകാലങ്ങളിൽ ഇക്കൂട്ടർക്കു വളം വച്ചു നൽകുന്ന നടപടിയായിരുന്നു അന്നത്തെ സർക്കാരുകൾ ചെയ്തു പോന്നിരുന്നത്. പശുക്കടത്ത് നടത്തുന്ന സംഘങ്ങളും സംസ്ഥാനത്ത് വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഇതു സംബന്ധിച്ച ഉത്തരവ് യോഗി നൽകിയത്.
പൊലീസിന്റെ പ്രവർത്തനം സുതാര്യവും, അഴിമതിമുക്തവുമാകണം. കുറ്റവാളികൾക്ക് ഭയവും, പൊതുജനങ്ങൾക്ക് സുരക്ഷിതത്വബോധവും നൽകുന്ന നിലയിലേക്ക് പൊലീസ് തങ്ങളുടെ പ്രവർത്തന ശൈലി മാറ്റണം. പട്രോളിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയും, വളരെ ചെറിയ സംഭവങ്ങളിൽ പോലും പൊതുജനങ്ങളുമായുളള പൊലീസിന്റെ ഇടപെടൽ ഊഷ്മളമാക്കുകയും വേണം. വൃത്തിയും, അച്ചടക്കവും സേന ശീലമാക്കണമെന്നും കുറ്റവാളികളുമായി അടുത്ത ബന്ധമുളള പൊലീസുദ്യോഗസ്ഥരെ തിരഞ്ഞു പിടിച്ച് നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി മേലുദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി.
ഗുണ്ടാവിളയാട്ടത്തിനു പേരു കേട്ട സംസ്ഥാനമായ ഉത്തർപ്രദേശിനെ അടിമുടി മാറ്റുന്നതിനുളള നടപടികളാണ് ചുമതലയേറ്റതു മുതൽ യോഗി ചെയ്തു പോരുന്നത്. ഇതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപത്തടക്കം വ്യാപകമായിരുന്ന പൂവാല ശല്യം നിയന്ത്രിക്കുന്നതിന് ആന്റി റോമിയോ സ്ക്വാഡ് രൂപീകരിച്ചതും, സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപവും ലഹരി വസ്തുക്കളുടെ ഉപയോഗം നിരോധിച്ചതുമടക്കമുളള നടപടികൾ.
മതത്തിനും രാഷ്ട്രീയത്തിനുമുപരിയായി പരിസ്ഥിതിക്ക് മുൻതൂക്കം നൽകുമെന്ന് യോഗി നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും, ലൈസൻസില്ലാതെയും പ്രവർത്തിക്കുന്ന അറവുശാലകൾക്ക് നിരോധനമേർപ്പെടുത്തിയത്.