തൃശൂര്‍: എരുമപ്പെട്ടിയില്‍ പീഡനത്തിന് ഇരയായ പന്ത്രണ്ടുകാരിയെയും മാതാവിനെയും പൊലീസ് അപമാനിച്ചതായി പരാതി. മൊഴി നല്‍കിയതിന്റെ പേരില്‍ പ്രതിയും സാമൂഹ്യ വിരുദ്ധരും ചേര്‍ന്ന് തടഞ്ഞുവച്ചതിനു പിന്നാലെയാണ് പൊലീസ് പരാതിക്കാരെ അപമാനിച്ചത്
അയല്‍വാസികളായ മദ്ധ്യവയസ്കനും മകനും ചേര്‍ന്ന് മാനസിക വളര്‍ച്ച എത്താത്ത പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് പരാതിക്കാരെ പൊലീസ് അപമാനിച്ചത്. വീട്ടിലെത്തിയ അഡീഷണല്‍ എസ്.ഐ ടി.ഡി ജോസ് തന്നോടും മകളോടും അശ്ലീല ചുവയോടെ സംസാരിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി.
എരുമപ്പെട്ടി സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ജോസിനെതിരെ വീട്ടമ്മ കുന്നംകുളം സി.ഐക്കും ഡി.വൈ.എസ്.പിക്കും പരാതി നല്കി.
കുട്ടിയും മാതാവും ഞായറാഴ്ച്ച വൈകിട്ട് കുന്നംകുളം സി.ഐ ഓഫീസില്‍ എത്തി മൊഴി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം സംഭവസമയത്ത് കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എടുക്കാന്‍ വീട്ടിലെത്തിയ കുട്ടിയെയും അമ്മയെയും പ്രതികളുടെ ബന്ധുക്കൾ തടഞ്ഞു വച്ച് അസഭ്യവര്‍ഷം നടത്തിയതായും പറയുന്നു.
അതേസമയം പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നല്കിയ കേസില്‍ പ്രതിയെ പിടികൂടാന്‍ ഇതുവരെ പൊലീസിനായിട്ടുമില്ല.