ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി ഡോല സെൻ സംഘർഷമുണ്ടാക്കിയതിനേത്തുടർന്ന് ഡൽഹി കൊൽക്കൊത്ത എയർ ഇന്ത്യ വിമാനം 20 മിനുട്ട് വൈകി. സീറ്റ് സംബന്ധിച്ച തർക്കമാണ് വിമാനം വൈകുന്നതിനു കാരണമായതെന്നാണ് വിവരം.
ഡോല സെൻ, വീൽ ചെയറിലായിരുന്ന തന്റെ മാതാവുമൊത്താണ് വിമാനത്തിൽ കയറിയത്. മാതാവിനായി എമർജൻസി വിൻഡോയുടെ സമീപമുളള സീറ്റ് വേണമെന്ന് ഡോല സെൻ വാശി പിടിക്കുകയായിരുന്നു. അതേസമയം സുരക്ഷാകാരണങ്ങളാൽ വീൽ ചെയറിലുളളയാൾക്ക് എമർജൻസി വിൻഡോയുടെ സമീപമുളള സീറ്റ് നൽകാനാവില്ലെന്ന് വിമാനജീവനക്കാർ പറഞ്ഞു. ഇതാണ് തർക്കത്തിനിടയാക്കിയത്.
തർക്കത്തേത്തുറ്റർന്ന് ഡോല സെന്നിന്റെ മാതാവിന് മറ്റൊരു സീറ്റ് അനുവദിച്ചുവെങ്കിലും വിമാനം പുറപ്പെടുന്നത് അര മണിക്കൂറോളം വൈകി. ശിവസേനാ എം.പി രവീന്ദ്ര ഗെയ്ക്ക്വാദ് വിമാനജീവനക്കാരനെ മർദ്ദിച്ചതിനേത്തുടർന്നുണ്ടായ പ്രശ്നങ്ങൾ ഒരു വിധത്തിൽ കെട്ടടങ്ങുന്നതിനിടെയാണ് മറ്റൊരു രാജ്യസഭാംഗവും വിമാനജീവനക്കാരുമായുളള തർക്കത്തേത്തുടർന്ന് ദേശീയശ്രദ്ധ പിടിച്ചു പറ്റുന്നത്.
അതേസമയം രവീന്ദ്ര ഗെയ്ക്ക്വാദിനെതിരേയുളള വിമാനക്കമ്പനികളുടെ നടപടി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിർദ്ദേശത്തേത്തുടർന്ന് എയർ ഇന്ത്യ ഇന്നുച്ചയോടെ പിൻവലിച്ചു.