ന്യൂഡൽഹി: കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ ഗതാഗതനിയമപരിഷ്കാരത്തിന് പ്രതിപക്ഷകക്ഷികളടക്കം മുഴുവൻ സഭാംഗങ്ങളുടേയും അഭിനന്ദനം. നിലവിലെ ട്രാഫിക് നിയമങ്ങളിൽ ഗഡ്കരി ശുപാർശ ചെയ്ത പരിഷ്കരണമാണ് അഭിനന്ദനം പിടിച്ചു പറ്റിയത്.
ഗഡ്കരി വളരെ മികച്ച ഒരു മന്ത്രിയാണെന്നതിനു തെളിവാണ് അദ്ദേഹം മുൻപോട്ടു വച്ച ശുപാർശയെന്ന് പ്രതിപക്ഷത്തെ സഭാംഗങ്ങൾ വ്യക്തമാക്കി. വാഹന നിർമ്മാതാക്കളെ വാഹനത്തിന്റെ ഡിസൈനിൽ വരുന്ന കുഴപ്പങ്ങൾക്ക് പ്രതി ചേർക്കുകയും, ശക്തമായ പിഴ ചുമത്തുകയും ചെയ്യുന്നതുൾപ്പെടെയുളള പരിഷ്കരണങ്ങളാണ് ഗഡ്കരി ശുപാർശ ചെയ്തത്.
2016 ആഗസ്റ്റ് 9ന് ലോക്സഭയിൽ അവതരിപ്പിച്ച മോട്ടോർ വെഹിക്കിൾസ് (അമൻഡ്മെന്റ്) ബിൽ 2016ലാണ് നിർണ്ണായകമായ നിർദ്ദേശങ്ങളുളളത്. ട്രാൻസ്പോർട്ട്, ടൂറിസം, കൾച്ചർ സ്റ്റാന്റിംഗ് കമ്മറ്റി, സംസ്ഥാന ഗതാഗതമന്ത്രിമാർ ഇവർ മുന്നോട്ടു വച്ച എല്ലാ നിർദ്ദേശങ്ങളും ഉൾക്കൊളളിച്ചു കൊണ്ടുളളതായിരുന്നു ഗഡ്കരിയുടെ പുതിയ പരിഷ്കാരം.
റോഡ് ഗതാഗതമേഖലയിലെ എല്ലാ വെല്ലുവിളികളെയും നേരിടുന്നതിന് ആത്മാർത്ഥമായി ശ്രമിക്കുന്ന വ്യക്തിയാണദ്ദേഹമെന്ന് കോൺഗ്രസ്സിന്റെ രാജ്യസഭാംഗം കെ.സി വേണുഗോപാൽ പറഞ്ഞു. കഠിനാദ്ധ്വാനിയായ വ്യക്തിയാണ് അദ്ദേഹമെന്നും, ഏറ്റവും ഇരുണ്ട രാത്രിയിൽപ്പോലും പ്രകാശമാനമായ നക്ഷത്രമായി ഉണർന്നിരിക്കുന്നയാളാണദ്ദേഹമെന്നുമാണ് മറ്റൊരു രാജ്യസഭാംഗമായ താതഗട സത്പതി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ നിരവധി ജീവനുകൾ രക്ഷിക്കാൻ ഇതുപകരിക്കുമെന്ന് നിതിൻ ഗഡ്കരി പ്രതികരിച്ചു. പുതിയ നിയമപ്രകാരം, ഒരു മന്ത്രിയാണെങ്കിൽപ്പോലും ഗതാഗത നിയമം ലംഘിച്ചാൽ അയാളുടെ വീട്ടിൽ നോട്ടീസെത്തിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലേണേഴ്സ് ലൈസൻസ് ഓൺലൈൻ വഴിയാക്കും. എത്ര ഉന്നതനായാലും ആർ.ടി.ഒ ഓഫീസിൽ നേരിട്ടെത്തി കമ്പ്യൂട്ടറിൽ പരീക്ഷയെഴുതിയേ ലൈസൻസ് കരസ്ഥമാക്കാനാവുകയുളളൂ എന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് പാസായാൽ മൂന്നു ദിവസത്തിനകം ലൈസൻസ് ലഭിക്കും.
വാഹനം, ലൈസൻസ് സംബന്ധിച്ച എല്ലാ രേഖകളും സൂക്ഷിക്കാൻ സാധിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചതായി അറിയിച്ച അദ്ദേഹം, പൊലീസ് പരിശോധിക്കുന്ന സമയം ആവശ്യമായ എല്ലാ രേഖകളും ഈ ആപ്പ് ഉപയോഗിച്ചു ഹാജരാക്കാൻ ഉതകുന്ന തരത്തിലാണ് ഇതു വികസിപ്പിച്ചിട്ടുളളതെന്നും വ്യക്തമാക്കി.