അമരാവതി : ബാഡ്മിന്റൺ താരം കിടംബി ശ്രീകാന്തിന് ആന്ധ്രസർക്കാർ അൻപത് ലക്ഷം രൂപ നൽകി . ശ്രീകാന്തിന് ഓഫീസർ ഗ്രേഡ് വൺ തസ്തികയിലുള്ള ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. വിജയവാഡയിൽ ശ്രീകാന്തിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രഖ്യാപനം.
ശ്രീകാന്തിന്റെ കോച്ച് പുല്ലേല ഗോപീചന്ദിന് 15 ലക്ഷം രൂപയും സർക്കാർ നൽകി. ശ്രീകാന്ത ഇന്തോനേഷ്യൻ , ഓസ്ട്രേലിയൻ സൂപ്പർ സീരീസ് കിരീടങ്ങൾ നേടിയതിനെത്തുടർന്നാണ് സർക്കാരിന്റെ സമ്മാനം. ദേശീയതലത്തിൽ ആന്ധ്രയ്ക്ക് വേണ്ടിയാണ് താൻ മത്സരിച്ചിട്ടുള്ളതെന്നും ഇനിയും സംസ്ഥാനത്തിനു വേണ്ടി തന്നെ മത്സരിക്കുമെന്നും ശ്രീകാന്ത് ചടങ്ങിൽ പറഞ്ഞു.
വിദേശ കോച്ചുകളുടെ കീഴിൽ പ്രത്യേക പരിശീലനം നേടാൻ ആവശ്യമായ ധനസഹായം സർക്കാർ ശ്രീകാന്തിനു നൽകുമെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. അമരാവതിയിൽ കായിക സർവകലാശാല സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.