തിരുവന്തപുരം : നീലക്കുറിഞ്ഞി പൂക്കുന്നത് കാണാൻ കൂടുതൽ ആൾക്കാരെത്തുന്ന ഇരവികുളം ദേശീയോദ്യാനത്തിലടക്കം നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാന സർക്കാർ.വിനോദ സഞ്ചാരികൾ പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് പുതിയ തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
12 വര്‍ഷത്തിലൊരിക്കൽ പ്രകൃതിയൊരുക്കുന്ന വിസ്മയക്കാഴ്ചയാണ് പൂത്തുലഞ്ഞ് നിൽക്കുന്ന നീലക്കുറിഞ്ഞികൾ. മൂന്നാറിന്റെ മലഞ്ചെരുവുകളിൽ, കോടയിറങ്ങുന്ന പുൽമേടുകളിൽ, കണ്ണെത്താ ദൂരത്തോളം കുറിഞ്ഞികൾ പൂവിടാൻ ഇനി എതാനം മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ നീലക്കുറിഞ്ഞി പൂത്തുനില്ക്കുന്ന വേളയിൽ ഏകദേശം എട്ടു ലക്ഷം വിനോദസഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.
കുറിഞ്ഞി പൂക്കുന്ന സീസണില്‍ മൂന്നാര്‍ പ്രദേശം വൃത്തിയായി സൂക്ഷിക്കുവാനും അടിയന്തര ചികിത്സാ സംവിധാനങ്ങളേർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികളും ക്യാരി ബാഗുകളും നിരോധിക്കും. മാലിന്യനിര്‍മാര്‍ജനത്തിന് സംവിധാനമില്ലാത്ത റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയുണ്ടാകും.