ന്യൂഡൽഹി: ഏഷ്യാ കപ്പ് വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം. ജപ്പാനിലെ കാകമിഹഗാരയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ചൈനയെ തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലപാലിക്കുകയായിരുന്നു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ 5-4 ന് ഇന്ത്യ വിജയിക്കുകയായിരുന്നു.
25-ാം മിനിറ്റിൽ നവ്ജോത് കൗറിന്റെ ഗോളിലൂടെ ഇന്ത്യ ലീഡ് നേടി. എന്നാൽ 47-ാം മിനിറ്റിൽ ചൈനയ്‌ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി കോർണർ അവർ ഗോളാക്കി മാറ്റി. ട്യാൻടിയാൻ ലുവോയോണ് ഗോളടിച്ചത്.
2009 ഏഷ്യാ കപ്പിൽ ചൈനയോടേറ്റ തോൽവിയ്‌ക്ക് പകരം വീട്ടൽ കൂടിയായി ഇന്ത്യയുടെ ഈ വിജയം. 13 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾ കിരീടം ചൂടുന്നത്. 2004ൽ ആയിരുന്നു ഇന്ത്യൻ വനിതകൾ അവസാനമായി ഏഷ്യാകപ്പിൽ മുത്തമിട്ടത്.
കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി, പാർലമെന്ററികാര്യ മന്ത്രി അർജുൻ റാം മേഘ് വാൾ, കേന്ദ്ര കൃഷി മന്ത്രി രാധമോഹൻ സിംഗ്, അടക്കമുള്ള പ്രമുഖർ ടീം ഇന്ത്യക്ക് അഭിനന്ദനം അറിയിച്ചു.