ഗുവാഹത്തി: ഹോട്ടലുകളിലെ ജിഎസ്ടി നിരക്ക് ഏകീകരിച്ചു. ഫൈവ് സ്റ്റാർ ഒഴികെയുള്ള എല്ലാ റസ്റ്റോറന്റുകൾക്കും 5 ശതമാനം നികുതി. ഗുവാഹത്തിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. 177 ഉൽപ്പന്നങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി കുറയ്ക്കാനും ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു.
ഹോട്ടലുകളിലെ നികുതി പിരിവ് സംബന്ധിച്ചുള്ള ആശയ കുഴപ്പങ്ങൾക്ക് വിരാമം. പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴികെയുള്ള എല്ലാ ഹോട്ടലുകളുടെയും നികുതി ഘടന ഏകീകരിച്ചു. നേരത്തെ എസി റസ്റ്റോറന്റിൽ 18 ശതമാനവും നോൺ എസി റസ്റ്റോറന്റിൽ 12 ശതമാനവുമായിരുന്ന ജിഎസ്ടി ഏകീകരിച്ച് അഞ്ച് ശതമാനമാക്കി. പുതുക്കിയ നികുതി ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം വ്യക്തമാക്കി.
പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് 28 ശതമാനം നികുതി തന്നെ തുടരും. ജിഎസ്ടി യിലെ ഉയർന്ന സ്ലാബായ 28 ശതമാനത്തിൽ 50 ഉൽപ്പന്നങ്ങൾ മാത്രമായി ചുരുക്കി. 177 ഉൽപ്പന്നങ്ങളാണ് 28 ശതമാനത്തിൽ നിന്നും 18 ശതമാനം നികുതി സ്ലാബിലേക്ക് എത്തിയത്. ചോക്ലേറ്റ്, വാഷിംങ് പൗഡർ, ഷേവിംങ് ക്രീം, കൈ കൊണ്ട് ഉണ്ടാക്കിയ തടി ഉൽപ്പന്നങ്ങൾ, തുടങ്ങി ദൈനം ദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 177 ഉൽപ്പന്നങ്ങൾക്കാണ് 18 ശതമാനം നികുതിയാക്കിയത്.
ആരോഗ്യത്തിന് ഹാനികരമായ സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾ, മറ്റ് ആഡംബര വസ്തുക്കൾ സിമന്റ്, പെയിന്റ് തുടങ്ങിയ ഉൽപ്പന്നങ്ങളുമാകും 28 ശതമാനം നികുതി ഘടനയിൽ വരുക. 13 ഉൽപ്പന്നങ്ങളുടെ നികുതി 18 ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി കുറച്ചു. ആറ് ഉൽപ്പന്നങ്ങളുടെ നികുതി 18 ശതമാനത്തിൽ നിന്നും എട്ട് ഉൽപ്പന്നങ്ങളുടെ നികുതി 12 ൽ നിന്നും അഞ്ച് ശതമാനവുമാക്കി കുറച്ചു.