ഗുണ്ടൂർ: വനിതാ ക്രിക്കറ്റ് ലീഗിൽ നാഗാലൻഡിന് ചരിത്ര തോൽവി. രണ്ട് റൺസിന് ഓള്‍ ഔട്ടായ നാഗാലൻഡിനെതിരെ കേരളം പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കി. ഗുണ്ടൂരിൽ നടന്ന അണ്ടർ 19 വനിതാ ക്രിക്കറ്റ് ലീഗിലെ ഗ്രൂപ്പ് ബി മത്സരത്തിലാണ് ചരിത്രത്തിലെ തന്നെ നാണം കെട്ട തോൽവി നാഗാലൻഡ് ഏറ്റുവാങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത നാഗാലൻഡ് 17 ഓവറിൽ രണ്ട് റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. നാഗാലൻഡിന് വേണ്ടി ആദ്യ ഒരു റൺസ് നേടിയത് ഓപ്പണറായിറങ്ങിയ മേനകയാണ്. എന്നാൽ രണ്ടാമത്തെ റൺസ് ലഭിച്ചത് എക്സ്ട്രാ റൺസായി ലഭിച്ചതാണ്.
മത്സരത്തിലെ മറ്റൊരു പ്രത്യേകത നാഗാലൻഡിന് വേണ്ടി ബാറ്റിംഗിനിറങ്ങിയ ഒൻപത് താരങ്ങളും സ്കോർബോർഡ് തുറക്കാനാവാതെ റൺസൊന്നുമെടുക്കാതെ കൂടാരം കയറി എന്നതാണ്.
നാല് വിക്കറ്റ് നേടിയ മിന്നു മിന്നിയും, രണ്ട് വിക്കറ്റ് നേടിയ സൗരഭ്യയും ചേർന്നാണ് നാഗാലൻഡിനെ ചുരുട്ടിക്കെട്ടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി ഓപ്പണര്‍ അന്‍സു എസ് രാജു ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി കേരളത്തിന് മിന്നും ജയം സമ്മാനിക്കുകയായിരുന്നു.
ഗ്രൂപ്പ് ബിയിലെ കേരളത്തിന്റെ രണ്ടാം വിജയമാണിത്. അഞ്ചു മത്സരങ്ങളിൽ മൂന്ന് കളികളിൽ തോറ്റ കേളം രണ്ട് വിജയം നേടി. എന്നാൽ നാഗാലൻഡ് കളിച്ച അഞ്ച് മത്സരങ്ങളിലും തോൽവി ഏറ്റു വാങ്ങി.