ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ഈ വർഷം വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് ആവർത്തിച്ച് ഐഎംഎഫ്. ഇന്ത്യ ഈ വർഷം 7.4 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് സർവെ. നിക്ഷേപാന്തരീക്ഷത്തിൽ ഇന്ത്യ ജപ്പാനെ മറികടന്നതായി മറ്റൊരു സർവെയും വ്യക്തമാക്കുന്നു.
ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായി അന്താരാഷ്ട്ര നാണയ നിധി പുറത്ത് വിട്ട സർവെയിലാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലെ കുതിച്ചുചാട്ടം അടിവരയിട്ടിരിക്കുന്നത്. ചൈനയെ മറികടക്കുന്നതാകും ഇന്ത്യയുടെ സാമ്പത്തിക വളർച്ച. ഈ വർഷം 7.4 ശതമാനത്തിലെത്തുന്ന സാമ്പത്തിക വളർച്ച 2019 ഓടെ 7.8 ശതമാനമാകുമെന്നും സർവേ വ്യക്തമാക്കുന്നു.
ഇക്കാലയളവിൽ ചൈനയുടെ വളർച്ച 6.6 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായി കുറയുമെന്നും സർവെയിൽ പറയുന്നുണ്ട്.
നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങൾ നേട്ടം നൽകുമെന്ന് വ്യക്തമാക്കുന്നതാണ് ഐഎംഎഫിന്റെ സർവെ ഫലം. ആഗോള തലത്തിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 3.9 ശതമാനം വളർച്ചയുണ്ടാകുമെന്നും സർവെ പ്രവചിക്കുന്നു.
നിക്ഷേപാന്തരീക്ഷത്തിൽ ഇന്ത്യ ജപ്പാനെയും മറികടന്ന് ആദ്യ അഞ്ചിലെത്തിയതായി ഗ്ലോബൽ സിഇഒ മാരുടെ സർവെയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ രംഗങ്ങളിലെ പരിഷ്കാരങ്ങൾ ഇന്ത്യയിലെ നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.