ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ജോഹന്നാസ്ബർഗ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിംഗ്സിൽ ഏഴ് റൺസ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഭേദപ്പെട്ട തുടക്കം നേടി.
രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റൺസ് നേടിയിട്ടുണ്ട്. 16 റൺസ് എടുത്ത പാർത്ഥിവ് പട്ടേലിന്‍റെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്.
നേരത്തേ, ഒരു വിക്കറ്റിന് 6 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ആതിഥേയർ 194 റൺസിന് പുറത്തായി. ദക്ഷിണാഫ്രിക്കൻ നിരയിൽ ഏഴ് ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെ പുറത്തായി.
54 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ ജസ്‍ പ്രീത് ബൂമ്രയാണ് ദക്ഷിണാഫ്രിക്കൻ നിരയെ തകർത്തത്. ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 61 റൺസ് എടുത്ത ഹാഷിം അംലയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.