ക്രൈസ്റ്റ് ചർച്ച് : അണ്ടർ -19 ക്രിക്കറ്റ് ലോകകപ്പിലും പാകിസ്ഥാനോട് തോൽക്കാൻ മനസ്സില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ യുവനിര തകർപ്പൻ ജയത്തോടെ ഫൈനലിൽ. സെമിഫൈനലിൽ പാകിസ്ഥാനെതിരെ 203 റൺസിന്റെ കൂറ്റൻ ജയം നേടിയാണ് ഇന്ത്യൻ യുവനിര ഫൈനലിൽ കടന്നത് . ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ കുട്ടികൾ അൻപത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തപ്പോൾ പാകിസ്ഥാൻ 69 റൺസിന് എല്ലാവരും പുറത്തായി. ആറു ഓവറിൽ 17 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ നേടിയ ഇഷാം പോറെൽ ആണ് പാകിസ്ഥാന്റെ നട്ടെല്ലൊടിച്ചത്.
നേരത്തെ ശുഭം ഗില്ലിന്റെ ഉജ്ജ്ജ്ജ്വല സെഞ്ച്വറിയാണ് ഇന്ത്യൻ ബാറ്റിംഗിനു കരുത്തു പകർന്നത് . 94 പന്തിൽ ഏഴു ബൗണ്ടറികളോടെയാണ് ഗിൽ 102 റൺസെടുത്തത്. ഇന്ത്യൻ ഓപ്പണർമാർ നൽകിയ അടിത്തറയിലായിരുന്നു ഗില്ലിന്റെ പ്രകടനം.
പ്രൃഥ്വിഷായും മഞ്ജോത് കൈറയും ചേർന്ന ഓപ്പണിംഗ് വിക്കറ്റ് 89 റാൺസ് സ്കോർ ബോർഡിൽ ചേർത്തു. ഷാ 41 ഉം കൈറ 47 ഉം റൺസെടുത്തു. പിന്നീട് ഗില്ലിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു ഇന്ത്യൻ സ്കോറിനു മാന്യത നൽകിയത്.
ഹാർവിക് ദേശായിയുമൊത്ത് മൂന്നാം വിക്കറ്റിൽ 54 റൺസ് ഗുൽ കൂട്ടിച്ചേർത്തെങ്കിലും പിന്നീട് ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രയായിരുന്നു. ദേശായിക്കു പിന്നാലെ പരാഗും അഭിഷേക് ശർമ്മയും മടങ്ങി. ആറാം വിക്കറ്റിൽ ഗുല്ലിനൊപ്പം ഒത്തുചേർന്ന അങ്കുൽ റോയിയാണ് തകർച്ച ചെറുത്തത് . റോയ് 33 റൺസെടുത്തു. പാകിസ്ഥാനു വേണ്ടി മുഹമ്മദ് മൂസ നാലുവിക്കറ്റുകൾ വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ ശിവം മാവിയുടെയും പോറലിന്റെയും കൃത്യതയാർന്ന പേസ് ബൗളിംഗിനു മുന്നിൽ പതറിപ്പോയി. മാവി എറിഞ്ഞ നാലു ഓവറുകളിൽ മൂന്നും മെയ്ഡനായിരുന്നു.
നാലാം ഓവറിൽ പോറലാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. ലെഗ് സ്റ്റമ്പ് നോക്കി വന്ന പോറലിന്റെ പന്ത് ഫൈൻലെഗ്ഗിലേക്ക് ഫ്ളിക്ക് ചെയ്ത മുഹമ്മദ് ആലം ബൗണ്ടറി വരയ്‌ക്ക് തൊട്ടടുത്ത് ശിവം മാവിയുടെ കയ്യിലൊത്തുങ്ങുകയായിരുന്നു.
തുടർന്ന് കൃത്യമായ ഇടവേളകളിൽ പാക് വിക്കറ്റുകൾ നിലം പൊത്തി . ബാറ്റ്സ്മാന്മാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ ദ്രാവിഡ് ബോയ്സ് കളം നിറഞ്ഞു കളിച്ചപ്പോൾ പാകിസ്ഥാൻ ദയനീയമായി മുട്ടുകുത്തുകയായിരുന്നു.പാക് നിരയിൽ 3 പേർ മാത്രമാണ് രണ്ടക്കം കടന്നത്. ഏറ്റവും വലിയ പാർട്ട്ണർ ഷിപ്പ് 20 റൺസും.
ശുഭ്മാൻ ഗില്ലാണ് മാൻ ഓഫ് ദ മാച്ച്