കൊല്ലം : ഹിന്ദു ദേവീദേവന്മാരെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ച് സംസാരിച്ച കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊല്ലം കോട്ടുക്കലിൽ കൈരളി ഗ്രന്ഥശാലയുടെ പരിപാടിയിലായിരുന്നു കുരീപ്പുഴയുടെ വിവാദ പ്രസംഗം .
അയ്യപ്പപ്പൻ സ്വവർഗരതിയിലൂടെ ഉണ്ടായതാണെന്നും പദ്മനാഭസ്വാമിയുടെ നാഭിയിൽ നിന്ന് താമരയുണ്ടായതായി പ്രചരിപ്പിക്കുന്നത് ബിജെപിക്കാരാണെന്നും കുരീപ്പുഴ പ്രസംഗിച്ചു.ഇതിനെ തുടർന്നാണ് പ്രദേശത്തെ ജനങ്ങൾ കുരീപ്പുഴയെ ചോദ്യം ചെയ്തത് . ഇതുപോലെ എല്ലാ മതവിശ്വാസികളുടെ ആരാധനാ ബിംബങ്ങളേയും വിശ്വാസങ്ങളേയും പരിഹസിക്കാൻ കുരീപ്പുഴയ്ക്ക് ധൈര്യമുണ്ടോ എന്നും ജനങ്ങൾ ചോദിച്ചു.
അതേസമയം തങ്ങളുടെ വിശ്വാസങ്ങളേയും ദൈവങ്ങളേയും മോശമായി ചിത്രീകരിച്ചതിനെക്കുറിച്ചാണ് ചോദ്യമുന്നയിച്ചതെന്നും കുരീപ്പുഴയെ ആക്രമിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു . തന്നെ കായികമായി ആരും ആക്രമിച്ചിട്ടില്ലെന്ന് കുരീപ്പുഴയും വ്യക്തമാക്കിയിട്ടുണ്ട് .
ഹിന്ദു വിശ്വാസികളെ കുരീപ്പുഴയെ ആക്രമിച്ചെന്ന കള്ളക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു . പൊലീസ് അറസ്റ്റ് ചെയ്തവർക്ക് എല്ലാ നിയമസഹായങ്ങളും ചെയ്യുമെന്നും അവർ വ്യക്തമാക്കി. സാമുദായിക സൗഹാർദ്ദം തകരുന്ന രീതിയിൽ പ്രസംഗിച്ച കുരീപ്പുഴക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കടയ്ക്കൽ സർക്കിൾ ഇൻസ്പെക്ടറിന് പരാതി നൽകി. ഗ്രന്ഥശാല സെക്രട്ടറി അജയകുമാർ കുരീപ്പുഴയുടെ പ്രസംഗത്തിൽ മാപ്പ് അപേക്ഷിച്ച് സംസാരിച്ചതും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.