മുംബൈ: ഭാരതം ഇന്ന് നന്ദി പറയുകയാണ് എയര്‍ ഇന്ത്യയുടെ വനിത പൈലറ്റായ അനുപമ കോലിയോട്. 20 വര്‍ഷമായി ഈ മേഖലയിലുള്ള അനുപമയുടെ ഒരു നിമിഷത്തെ ഇടപെടലാണ് ലോകം കാണുമായിരുന്ന വലിയ വിമാന ദുരന്തത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. ബുധനാഴ്ച മുംബൈയിലാണ് രാജ്യത്തെ നടുക്കിയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് നേര്‍ക്കു നേരെ വന്ന എയര്‍ ഇന്ത്യയുടെയും വിസ്താരയുടെയും വിമാനങ്ങള്‍ കൂട്ടി ഇടിക്കാതെ വഴിമാറുന്നത്. 100 അടി വരെ അടുത്തെത്തിയ ശേഷം വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ വഴിമാറുകയായിരുന്നു. 261 യാത്രക്കാരാണ് രണ്ടു വിമാനങ്ങളിലും കൂടി ഉണ്ടായിരുന്നത്.
ഫെബ്രുവരി ഏഴിന് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മുംബൈയില്‍ നിന്നും ഭോപ്പാലിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എയര്‍ ബസ് 319 ഉം ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് വന്ന വിസ്താര എ320 നിയോ യു.കെ 997യുമാണ് കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. 29,000 അടി ഉയരത്തില്‍ പറക്കാന്‍ വിസ്താരക്കും 27,000അടി ഉയരത്തില്‍ പറക്കാന്‍ എയര്‍ ഇന്ത്യക്കും അനുമതി നല്‍കിയിരുന്നു. ഇത് പ്രകാരം 27,000 അടി ഉയരത്തിലാണ് എയര്‍ ഇന്ത്യ വിമാനം പറന്നിരുന്നത്. എന്നാല്‍ വിസ്താര 27,100 അടിയിലേക്ക് താഴുകയായിരുന്നു. കോക്ക്പിറ്റില്‍ വിമാനങ്ങള്‍ കൂട്ടി ഇടിക്കുമെന്ന മുന്നറിയിപ്പ് വന്നതിനെ തുടര്‍ന്ന് 100 അടി മാത്രം വ്യത്യാസത്തില്‍ വിമാനങ്ങള്‍ ദിശ തിരിച്ചു വിടുകയായിരുന്നു.
അപകട സമയത്ത് രണ്ടു വിമാനങ്ങളുടെയും കോക്ക്പിറ്റ് നിയന്ത്രിച്ചിരുന്നത് സ്ത്രീകളായിരുന്നു. വിസ്താരയുടെ പൈലറ്റ് കമാന്‍ഡര്‍ വിശ്രമത്തിനു പോയ സമയത്ത് വനിത കോ-പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
സംഭവത്തില്‍ വിസ്താരയിലെ രണ്ട് പൈലറ്റുമാരില്‍ നിന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ വിശദീകരണം തേടി. എയര്‍ ട്രാഫിക് കണ്ട്രോളില് നിന്നും വിമാനം 27,000 അടിയിലേക്ക് താഴ്ന്ന് പറക്കാന്‍ നല്കിയ നിര്‍ദേശമാണ് പൈലറ്റുമാര്‍ പാലിച്ചതെന്ന് വിസ്താര പറയുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളിനും വിസ്താര പൈലറ്റുമാര്‍ക്കും സംഭവിച്ച പിഴവാണ് ഇതിനു പിന്നിലെന്ന് എയര്‍ ഇന്ത്യ അധികൃതരും പറയുന്നു.
മഹാരാഷ്ട്രയില്‍ 15 ദിവസത്തിനുള്ളില്‍ നടക്കുന്ന് രണ്ടാമത്തെ സംഭവമാണിത്. ജനുവരി 28ന് ഇന്‍ഡിഗോയും എമിറേറ്റ്സുമാണ് ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടത്.