ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശനത്തിനിടെ ഒപ്പുവച്ചത് തന്ത്രപ്രധാനമായ പ്രതിരോധ കരാറെന്ന് റിപ്പോർട്ട് . ഒമാനിലെ ദുഖ്മ് തുറമുഖം ഇനി ഇന്ത്യൻ സൈന്യത്തിന് ഉപയോഗിക്കാം . ഇന്ത്യയും ഒമാനും തമ്മിൽ ഒപ്പിട്ട പ്രതിരോധ കരാറിന്റെ ഭാഗമായാണ് തീരുമാനം.
ഇന്ത്യൻ മഹാസമുദ്രത്തിൽ വർദ്ധിച്ചു വരുന്ന ചൈനീസ് ഭീഷണിയെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ഇന്ത്യൻ ശ്രമത്തിന്റെ ഭാഗമായാണ് ഒമാനുമായി തന്ത്ര പ്രധാന കരാർ ഒപ്പിട്ടത്. ഇന്ത്യൻ പോർക്കപ്പലുകൾക്കും മറ്റ് സൈനിക വ്യൂഹങ്ങൾക്കും ദുഖ്മ് തുറമുഖത്ത് സാങ്കേതിക സഹായങ്ങൾ ലഭ്യമാകും. സൈനിക ആവശ്യത്തിനും തുറമുഖം ഉപയോഗിക്കാം.
ഇറാനിലെ ചബഹാർ തുറമുഖത്തോടൊപ്പം ഒമാനിലെ ദുഖ്മ് തുറമുഖം കൂടി ആകുമ്പോൾ മേഖലയിൽ ഇന്ത്യക്ക് സൈനികമായി മുൻതൂക്കമുണ്ടാകുമെന്നാണ് നിരീക്ഷണം.സീഷെയ്ൽസിലും മൗറീഷ്യസിലുമുള്ള പ്രവർത്തനങ്ങൾക്കൊപ്പം ദുഖ്മ് തുറമുഖവും കൂടിയാകുമ്പോൾ ഇന്ത്യൻ സമുദ്ര പ്രതിരോധത്തിന് മുതൽക്കൂട്ടാകും.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തന്നെ ഇതിനായുള്ള പ്രവർത്തനങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു. ഐഎൻഎസ് മുംബൈ യുദ്ധക്കപ്പലിനൊപ്പം ശിശുമാർ അന്തർവാഹിനിയും രണ്ട് പട്രോൾ വെസലുകളും ദുഖ്മിൽ നിലയുറപ്പിച്ചിരുന്നു. 2005 ലാണ് ഇന്ത്യ -ഒമാൻ സൈനിക സഹകരണ കരാർ നിലവിൽ വന്നത് . 2016 ലാണ് കരാർ ഭേദഗതികളോടെ പുതുക്കിയത് . അതിനൊപ്പം ദുഖ്മ് തുറമുഖ കരാർ കൂടി ഇപ്പോൾ കൂട്ടിച്ചേർക്കുകയായിരുന്നു.
ഇന്ത്യ-ഒമാൻ കര,നാവിക, വ്യോമ സേനാ വിഭാഗങ്ങൾ സംയുക്തമായി സൈനിക അഭ്യാസങ്ങളും ആരംഭിക്കും . തീരദേശ സംരക്ഷണ സേനയുടെ പ്രവർത്തനത്തിലും ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. ലോകസമാധാനത്തിനു ഭീഷണിയായ ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാനും ഇരു രാഷ്‌ട്രത്തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായിട്ടുണ്ട്.
ഭീകരവാദത്തിനു വെള്ളവും വളവും നൽകുന്നവരേയും അതിനു സംരക്ഷണ കേന്ദ്രങ്ങൾ ഒരുക്കുന്നവരേയും ഒറ്റപ്പെടുത്താനുള്ള തീരുമാനവും പ്രതിരോധ കരാറിലുണ്ട് . പാകിസ്ഥാനെ പരോക്ഷമായി ലക്ഷ്യമിടുന്ന നീക്കമാണിത് .പാക് തുറമുഖമായ ഗ്വാദറിലെ ചൈനീസ് ഇടപെടലിനുള്ള ഇന്ത്യൻ മറുപടിയാണ് ഇറാനിലെ ഛബഹാറും ഒമാനിലെ ദുഖ്മും .