ബെയ്ജിംഗ് : ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ സൈനിക സാന്നിദ്ധ്യം ശക്തമാക്കിയതോടെ കൂടുതൽ തന്ത്രങ്ങൾ പുറത്തെടുക്കാനൊരുങ്ങി ചൈന.ഇന്ത്യൻ മഹാസമുദ്രത്തെ അധീനതയിലാക്കാനുള്ള പദ്ധതിയുമായാണ് ചൈനീസ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന വാർത്ത ചൈനീസ് മാദ്ധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തു.
വാണിജ്യപരമായ ആവശ്യത്തിന് എന്ന പേരിലാണ് നീക്കങ്ങൾ നടത്തുന്നതെന്നും, ഇതിനായി ബെയ്ജിംഗ് വൻ തുകയാണ് നീക്കി വച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.ഇതിന്റെ തുടർ നടപടികളുമായി ദ്രുതഗതിയിൽ മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് ചൈന.
വാണിജ്യപരമായ ആവശ്യത്തിലുപരി ഇന്ത്യൻ സമുദ്രത്തിൽ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കാനാണ് ചൈനയുടെ നീക്കം. ഇന്ത്യയും,അമേരിക്കയും ,ജപ്പാനും ചേര്‍ന്ന് അടുത്തിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ സംയുക്ത നാവികാഭ്യാസം നടത്തിയിരുന്നു.
ഇന്തോ–പസഫിക് മേഖലയില്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ കൂട്ടുകെട്ട് തുടരുമെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തു.മാത്രമല്ല ഫ്രാൻസുമായി ചേർന്ന് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സഹകരണം വർധിപ്പിക്കാനും ഇന്ത്യ നടപടികളെടുത്തിട്ടുണ്ട്.
ഇന്ത്യയുടെ ഈ നീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ പുതിയ പദ്ധതി.മാത്രമല്ല ഇന്ത്യയെ ലക്ഷ്യമിട്ട് മാലദ്വീപിലും ചൈന പിടിമുറുക്കുകയാണ്.മാലദ്വീപ് സർക്കാരുമായി ചൈന ഒപ്പ് വച്ച പുതിയ കരാർ അനുസരിച്ച് മാലദ്വീപിലും വാണിജ്യപോസ്റ്റ്കൾ ആരംഭിക്കും.
ഇതിന്റെ പ്രധാന ലക്ഷ്യവും ഇന്ത്യൻ മഹാസമുദ്രത്തിനെ കൈപ്പിടിയിലൊതുക്കുക എന്നതു തന്നെ. വാണിജ്യപോസ്റ്റുകളെ സൈനിക ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനും ചൈനക്ക് കഴിയും
മറ്റൊരു നോട്ടം ഇന്ത്യൻ വിപണികളിലേക്കാണ്. ശ്രീലങ്കയേയും,മാലദ്വീപിനെയും ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യയിൽ എത്തിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമായാണ് ചൈന കാണുന്നത്. വാണിജ്യ പോസ്റ്റുകൾ വഴി ചൈനീസ് ഉത്പന്നങ്ങൾ ഇരു രാജ്യങ്ങളിലേക്കും,അവിടെ നിന്ന് ഇന്ത്യയിലേക്കും എത്തിക്കാനാണ് തീരുമാനം.
മാലദ്വീപിലെ രാഷ്‌ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കാൻ ഇന്ത്യ ഇടപെടണമെന്ന മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ അഭിപ്രായത്തിനെതിരെ ചൈന പ്രസ്താവന നടത്തിയതിനു പിന്നിലും ഇത്തരം ഗൂഡലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്നത് വ്യക്തമാണ്.