ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപ തട്ടിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ നീരവ് മോദിയുടെയും വ്യാപാര പങ്കാളി മെഹുല്‍ ചോക്സിയുടെയും പാസ്പോര്‍ട്ട് വിദേശകാര്യമന്ത്രാലയം താല്‍ക്കാലികമായി റദ്ദാക്കി. നാല് ആഴ്ചത്തേക്കാണ് റദ്ദാക്കിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നീരവ് മോദിയുടെ 5100 കോടിയുടെ സ്വത്ത് പിടിച്ചെടുത്തിരുന്നു.3.9 കോടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും നിരവധി രേഖകളും ബില്ലുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പാസ്പോർട്ട് റദ്ദാക്കണമെന്ന് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.
ജനുവരി 28 നാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് പരാതി നൽകിയത് . ജനുവരി 31 നു സിബിഐ കേസെടുത്തു. എന്നാൽ ജനുവരി ഒന്നിനു തന്നെ നീരവും കുടുംബവും ഇന്ത്യവിട്ടിരുന്നു. അമേരിക്കൻ പൗരത്വമുള്ള ഭാര്യ അമിയും ബിസിനസ് പങ്കാളിയായ മെഹുൽ ചോസ്കിയും ജനുവരി ആറിനു രാജ്യം വിട്ടു.
ബാങ്ക് കുംഭകോണവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന നീരവ് മോദിയോടും മെഹുല്‍ ചോക്സിയോടും കോടതിയില്‍ ഹാജരാവാന്‍ എന്‍ഫോഴ്സ് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതരുടെ പരാതി പ്രകാരം മെഹുല്‍ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനീസിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.