ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ ബാലിസ്റ്റിക്ക് മിസൈൽ അഗ്നി–2 പരീക്ഷണ വിക്ഷേപണം വിജയകരം. സൈനിക പരിശീലനത്തിന്‍റെ ഭാഗമായി ഇന്ത്യൻ സൈന്യത്തിന്റെ സ്ട്രറ്റജിക് ഫോഴ്സസ് കമാന്‍ഡ് (എസ്എഫ്സി) ആണ് മിസൈൽ പരീക്ഷിച്ചത്.
2000 കിലോമീറ്ററിൽ അധികമാണ് ദൂരപരിധി. ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിൽനിന്നാണു മിസൈൽ വിക്ഷേപിച്ചത്.
ദ്വീപിലെ ലോഞ്ച് കോംപ്ലക്സ് നാലിൽനിന്നു രാവിലെ 8.38 നായിരുന്നു ഭൂതല–ഭൂതല മിസൈലായ അഗ്നി–2 വിന്റെ വിക്ഷേപണം.
20 മീറ്റർ നീളമുള്ള മിസൈലിന് 17 ടൺ ആണു ഭാരം. പേ ലോഡായി 1,000 കിലോ വഹിക്കാനാകും. നിലവിൽ സൈന്യത്തിന്റെ ഭാഗമായ അഗ്നി–2 പരിശീലന വിക്ഷേപമാണ് നടന്നതെന്നു ഡിആർഡിഒ അറിയിച്ചു.
ഈ മാസം ആദ്യമാണ് 700 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി മിസൈൽ -1 ന്റെ വിക്ഷേപണം വിജയകരമായി നടന്നത്.12 ടൺ ഭാരവും 15 മീറ്റർ നീളവുമുള്ള അഗ്നി 1 ന്, ഒരു ടണ്ണിലധികം ഭാരമുള്ള പോർമുനകൾ വഹിക്കാനാകും.
ജനുവരിയിൽ അഗ്നി–5 വിജയകരമായി പരീക്ഷിച്ചിരുന്നു. പ്രവർത്തനത്തിലും ഗതിനിയന്ത്രണത്തിലും കൂടുതൽ മികവുള്ള അഗ്നി 5 മിസൈലിന്റെ പരിധിയിലാണ് പാകിസ്ഥാൻ,ചൈന അടക്കമുള്ള അയൽരാജ്യങ്ങൾ.
നിലവിൽ അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങിയവയ്‌ക്കു മാത്രമേ ഈ മിസൈൽ ഉള്ളൂ.ഫയർ ആൻഡ് ഫോർഗെറ്റ്’ വിഭാഗത്തിൽപെട്ട അഗ്നി–5 ഒരിക്കൽ തൊടുത്തു കഴിഞ്ഞാൽ മിസൈൽവേധ ഇന്റർസെപ്റ്റർ മിസൈലുകൾക്ക് മാത്രമേ അവയെ തടയാനാകൂ.