ഇരുപത്തിമൂന്ന് രാജ്യങ്ങളുമായി ചേർന്ന് എട്ടു ദിവസത്തെ സംയുക്ത നാവികാസേനാഭ്യാസം സംഘടിപ്പിച്ചിരിക്കുന്ന ഭാരതത്തിന്റെ നീക്കത്തിനെതിരെ ചൈന.ഏഷ്യൻ രാജ്യങ്ങളുടെ പൂർണ്ണ പിന്തുണ ആർജ്ജിക്കുന്നതോടെ എതിർക്കാനാകാത്ത വെല്ലുവിളിയാകും ഭാരതം ഉയർത്തുകയെന്നാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ വിലയിരുത്തൽ.
ഓസ്ട്രേലിയ, മലേഷ്യ, വിയറ്റ്നാം,ശ്രീലങ്ക,ഒമാൻ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കുന്ന നാവികാഭ്യാസം ചൈനയെ സംബന്ധിച്ചിടത്തോളം വൻ ഭീഷണിയാകുമെന്നും ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മിലൻ എന്ന് പേര് നൽകിയിരിക്കുന്ന സംയുക്ത സൈനികാഭ്യാസം ഈ മാസം 6 മുതലാണ് ആരംഭിക്കുന്നത്.പങ്കെടുക്കുന്ന രാജ്യങ്ങളിലെ ആയുധങ്ങളും,പുത്തൻ ടെക്നോളജികളും മിലനിൽ പ്രദർശിപ്പിക്കും.എന്നാൽ ഇതോടെ ചൈനയും,ഭാരതവും തമ്മിലുള്ള തർക്കം അതിരുകൾ ഭേദിക്കുകയാണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ നിരീക്ഷണം.
അതിർത്തിയിൽ പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഭാരതം തീർക്കുന്ന ഈ പ്രതിരോധം ചൈനയിൽ ആശങ്ക പരത്തുകയാണ്. ഇന്ത്യ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണോയെന്ന് നിരീക്ഷിക്കണമെന്നും ഗ്ലോബൽ ടൈംസ് ആവശ്യപ്പെടുന്നു.
ഇതിനുദാഹരണമായി അവർ ചൂണ്ടി കാണിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്തിടെ ഭാരതം തീർക്കുന്ന വൻ പ്രതിരോധ ശൃംഖലകളാണ്.
ഇന്ത്യ സമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ മൂലയിൽ സൈനികത്താവളം നിർമിക്കാനുള്ള സഹായത്തിനായി മോദി ഒമാൻ സർക്കാരിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു.സെയ്ഷൽസിലെ ഒരു ദ്വീപ് കൈമാറാനുള്ള സന്നദ്ധത അവർ അറിയിച്ചിട്ടുണ്ട്.കിഴക്ക് മലാക്കാ കടലിടുക്കിനടുത്ത് ഇന്ത്യൻ പടക്കപ്പലുകളെ സ്വാഗതം ചെയ്യാൻ സിംഗപ്പൂരും തയ്യാറായി കഴിഞ്ഞു.മാത്രമല്ല അമേരിക്കയിൽ തെക്ക് ഡീഗോ ഗാർഷ്യയിലും,ഫ്രാൻസിലെ ജിബൂത്തിയിലും ബെർത്തിംഗ് സൗകര്യം നൽകണമെന്നുള്ള കേന്ദ്ര സർക്കാരിന്റെ ആവശ്യത്തോട് ഇരു രാജ്യങ്ങളും പച്ചക്കൊടി കാട്ടിയിട്ടുണ്ട്.
ഇതൊക്കെ ചൈനക്ക് ഭീഷണി ഉയർത്തുമെന്നതിൽ സംശയമില്ലെന്നാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ നിരീക്ഷണം.അതു കൊണ്ട് തന്നെ ഭാരതത്തിന്റെ പ്രതിരോധ നീക്കത്തെ ചെറുക്കാൻ ചൈനീസ് സൈന്യത്തിന്റെ നേതൃത്വത്തിൽ മറ്റൊരു നാവികാഭ്യാസം നടത്താനും അവർ ആവശ്യപ്പെടുന്നു.