കൊച്ചി: കാരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ഡേവിഡ് ജയിംസ് 2021 വരെ തുടരും. ഇത് സംബന്ധിച്ച് ബ്ലാസ്റ്റേഴ്സ് ഡേവിഡ് ജയിംസുമായി കരാർ ഒപ്പിട്ടു. ബ്ലാസ്റ്റേഴ്സിനൊപ്പം തുടരാനാവുന്നതിൽ സന്തോഷമുണ്ടെന്നും എഎഫ്സി കപ്പിന് യോഗ്യത നേടുകയാണ് പ്രധാനലക്ഷ്യമെന്നും കരാറൊപ്പിട്ട ശേഷം ഡേവിഡ് ജെയിംസ് പ്രതികരിച്ചു.
ഐഎസ്എല്ലിന്റെ 2017-18 സീസണിൽ തുടർച്ചയായി തോൽവികളേറ്റുവാങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ റെനെ മൊളസ്റ്റീൻ രാജിവെക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഡേവിഡ് ജയിംസ് കേരളത്തിന്റെ പരിശീലക കുപ്പായത്തിയത്.
മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിനെ രക്ഷിച്ചെടുക്കുക എന്നതായിരുന്നു ഡേവിഡ് ജെയിംസ് പ്രധാന ദൗത്യം. ഡേവിഡ് ജയിംസ് ഇത് നന്നായി നിർവഹിക്കുകയും ചെയ്തു. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടുകൊണ്ടിരുന്ന ബ്ലാസ്റ്റേഴ്സിനെ ആറാം സ്ഥാനത്തെത്തിച്ച് സൂപ്പർ കപ്പിന് യോഗ്യത നേടിക്കൊടുത്തതിൽ ഡേവിഡ് ജയിംസിന്റെ പങ്ക് നിർണായകമാണ്.
ബ്ലാസ്റ്റേഴ്സ് 2014-ലെ ഫൈനലിലെത്തുന്നതിന് ഇംഗ്ലണ്ടിന്റെ മുൻ ഗോൾ കീപ്പർ കൂടിയായ ജെയിംസ് വഹിച്ച പങ്ക് വളരെ നിർണ്ണായകമായിരുന്നു. കേരളത്തിന്റെ ഗോൾ വലയുടെ കാവൽഭടൻ എന്ന നിലയിൽ 12 മൽസരങ്ങളിൽ പങ്കു വഹിച്ച ജെയിംസ് നാല് പ്രാവശ്യം ക്ലീൻ ഷീറ്റുകൾ സൃഷ്ടിക്കുകയും മൊത്തം 32 സേവുകൾ നടത്തുകയും ചെയ്തു.
കളിക്കളത്തിൽ അതിഗംഭീരമായ ഗോൾകീപ്പിംഗ് കഴിവുകൾ പ്രദർശിപ്പിച്ച ജയിംസ് മികച്ച നേതൃ പാടവവും പ്രകടിപ്പിച്ചപ്പോൾ, അത് ഉദ്ഘാടന സീസണിലെ കിരീടം കരസ്ഥമാക്കുന്നതിന് തൊട്ടടുത്തു വരെയെത്തിച്ചേരുന്നതിന് കേരള ബ്ലാസ്റ്റേഴ്‌സിനെ സഹായിച്ചു.
1988-ൽ പ്രൊഫഷണൽ തലത്തിൽ കളിച്ചു തുടങ്ങിയ ജയിംസ്, ഐഎസ്എല്ലിൽ എത്തുന്നതിന് മുൻപുളള തന്റെ മുഴുവൻ സമയവും ഇംഗ്ലണ്ടിലാണ് ചെലവിട്ടത്. ഏറ്റവും കൂടുതൽ തവണ പ്രീമിയർ ലീഗിൽ പങ്കെടുത്ത (572 പ്രാവശ്യം) താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്ന ജയിംസ്, ലിവർപൂളിനോടൊപ്പമായിരിക്കുമ്പോൾ 1995-ൽ ഫുട്‌ബോൾ ലീഗ് കപ്പ് നേടിയിട്ടുണ്ട്. പിന്നീട് നാല് വർഷങ്ങളോളം കളിച്ച പോർട്‌സ്മൗത്ത് ക്ലബ്ബിലായിരിക്കുമ്പോഴായിരുന്നു അടുത്ത ബഹുമതി. നൂറിലേറെ പ്രാവശ്യം ആ ക്ലബ്ബിന് വേണ്ടി ബൂട്ടണിഞ്ഞ അദ്ദേഹം 2008-ൽ എഫ്എ കപ്പിന് അർഹനായി.
2010-ലെ ഫിഫ ലോക കപ്പിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച ജയിംസ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് പ്രാവശ്യം കളിക്കളത്തിലിറങ്ങുകയും തന്റെ ടീമിന് രണ്ട് ക്ലീൻ ഷീറ്റുകൾ സമ്മാനിക്കുകയും ചെയ്തു. 39-ാം വയസ്സിൽ ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ, ലോക കപ്പിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന റക്കോർഡും ജയിംസിന്റെ പേരിലാണ്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ സൂക്ഷിച്ച താരമെന്ന റെക്കോർഡ്, പീറ്റർ സെഷ് തകർക്കുന്നതു വരെ ഡേവിഡ് ജയിംസിന്റെ പേരിലായിരുന്നു.
ജയിംസിനെ സംബന്ധിച്ചിടത്തോളം പ്രായം ഒരിക്കലും ഒരു പ്രതിബന്ധമായിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിഞ്ഞ മൽസരങ്ങളിൽ പന്ത് തടഞ്ഞു നിർത്തുന്നതിൽ അദ്ദേഹം പ്രദർശിപ്പിച്ചത് അവിശ്വസനീയമായ പാടവമായിരുന്നു. ബലവത്തായ കൈകളുളള താരമായി അറിയപ്പെട്ടിരുന്ന ഈ താരം തന്റെ കരിയറിൽ നിരവധി പോയിന്റ്-ബ്ലാങ്ക് സേവുകൾ നടത്തിയിട്ടുണ്ട്. 6 അടി 4 ഇഞ്ച് ഉയരക്കാരനായ ജയിംസിന്റെ പെനാൽറ്റി ബോക്‌സിനുളളിലെ ആജ്ഞാശക്തിയുളള സാന്നിദ്ധ്യവും നിരന്തര ജാഗ്രത പുലർത്തുന്ന കണ്ണുകളും കരുത്തുറ്റ പ്രതിരോധവും ജയിംസിനെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തനാക്കിയിരുന്നു.
നേതൃ പാടവും പരിശീലനം നൽകുന്നതിലെ പ്രതിഭയും ഗോൾ വലയം കാക്കുന്നതിലെ മികവും മൂലം പെട്ടെന്ന് തന്നെ ജെയിംസ് കേരളത്തിന്റെ ഫുട്‌ബോൾ പ്രേമികളുടെ പ്രിയങ്കരനായിത്തീർന്നിരുന്നു.