കടം വാങ്ങിയ പണം കൊണ്ട് മകളെ ലോകമറിയുന്ന കായിക താരമാക്കാൻ ശ്രമിച്ച പിതാവിന് സ്വർണ്ണ നേട്ടത്തിന്റെ അഭിമാനം നൽകിയ മകൾ നവ്ജ്യോത് കൗർ.
മകളുടെ നേട്ടത്തെ കുറിച്ച് പറയാൻ വാക്കുകളില്ലാത്ത സുഖ് ചെൻ സിംഗ് എന്ന ആ കർഷകൻ മുകളിലേക്ക് നോക്കി കൈക്കൂപ്പുക മാത്രമാണ് ചെയ്തത്.
വർഷങ്ങൾക്ക് മുൻപ് നവ്ജ്യോത് കൗറിന്റെ പരിശീലനത്തിനായി പിതാവ് 13 ലക്ഷത്തോളം രൂപയാണ് കടമെടുത്തത്.പഞ്ചാബിലെ ബഗേറിയ ഗ്രാമത്തിലെ സാധാരണ കർഷകനായ അദ്ദേഹത്തിന് മകൾക്കായി നൽകാൻ ആകെയുണ്ടായിരുന്നത് കടമെടുത്ത ആ പണവും, പിന്തുണ നൽകാനുള്ള മനസ്സുമായിരുന്നു.
അന്ന് മനസ്സിൽ കുറിച്ച നേട്ടം ഇന്ന് കൈയെത്തി പിടിച്ചപ്പോൾ അത് പിതാവിനാണ് നവ്ജ്യോത് സമർപ്പിച്ചത്.
ഏഷ്യന്‍ റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്റെ മിയ ഇമായെ ഏകപക്ഷീയമായി തോല്‍പിച്ചാണ് ഇന്ത്യയുടെ നവ്‌ജ്യോത് കൗർ സ്വർണ്ണ നേട്ടം കൈവരിച്ചത്.
വനിതകളുടെ 65 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ 9-1 എന്ന മാര്‍ജിനില്‍ ഏകപക്ഷീയമായാണ് നവ്‌ജ്യോത് കൗര്‍ മിയയെ പരാജയപ്പെടുത്തിയത്.
കിര്‍ഗിസ്ഥാനില്‍ ബിഷ്‌കേഗില്‍ നടന്ന ഫൈനലിലാണ് നവ്‌ജ്യോത് കിരീടം ചൂടിയത്.
ഒളിമ്പിക്സിൽ മെഡൽ നേടണമെന്ന ലക്ഷ്യം മനസ്സിൽ വച്ചാണ് നവ്ജ്യോത് കൗറിന്റെ ഇനിയുള്ള പോരാട്ടം.