കോമൺവെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന റെസ്റ്റ്ലിംഗ് ടീമിന് ഇത്തവണ ഒരു പ്രത്യേകതയുണ്ട്.ടീമിലെ ഒരംഗം ഇന്ത്യൻ വംശജ ,അതെ പഞ്ചാബ് സ്വദേശിയായ അസ്സൽ ഇടിക്കാരി രൂപീന്ദർ കൗർ.
ആർമിക്കാരനായ അച്ഛനെ പോലെയാകണമെന്ന് കൊതിച്ച മകൾക്ക് കാലം കാത്തുവച്ചത് ഇടിക്കൂടുകളായിരുന്നു.
ഹരികേ പത്താനിൽ ബാല്യകാലം ചിലവഴിച്ച രൂപീന്ദർ സ്ക്കൂൾ തലം മുതൽ ജൂഡോ അഭ്യസിച്ചു തുടങ്ങിയിരുന്നു.
പിതാവിന്റെ പിന്തുണയോടെ തുർക്കിയിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച രൂപീന്ദർ സ്വർണ്ണം നേടിയാണ് തന്റെ വഴി ഉറപ്പിച്ചത്.
പിന്നീട് തുടർ പഠനത്തിനായി ഓസ്ട്രേലിയയിൽ എത്തിയതോടെയാണ് ആ രാജ്യത്തിനെ പ്രതിനിധീകരിച്ചു തുടങ്ങിയത്.
2012 ൽ ഓസ്ട്രേലിയൻ നാഷണൽ ഗെയിംസിൽ പങ്കെടുത്തു.തുടർന്ന് ഓസ്ട്രേലിയൻ റെസ്റ്റ്ലിംഗ് അസോസിയേഷന്റെ സ്പോൺസർഷിപ്പും ലഭിച്ചു.അതോടെ ഓസ്ട്രേലിയയിൽ സ്ഥിര താമസത്തിനുള്ള അനുമതിയും നേടി.
കഴിഞ്ഞ വർഷം സിഡ്നിയിൽ നടന്ന ഓസ്ട്രേലിയൻ നാഷണൽ ചാമ്പ്യൻഷിപ്പിൽ 48 കിലോ കാറ്റഗറി മത്സരത്തിൽ രൂപീന്ദർ സ്വർണ്ണം നേടിയിരുന്നു.
ജോഹ്നാസ്ബർഗിൽ നടന്ന പതിമൂന്നാമത് കോമൺ വെൽത്ത് ചാമ്പ്യൻഷിപ്പിൽ വെങ്കലവും രൂപീന്ദർ കരസ്ഥമാക്കിയിരുന്നു.