ന്യൂഡൽഹി : 16 രാജ്യങ്ങളിൽ നിന്നുള്ള നാവികസേനാ തലവന്മാർ,11 യുദ്ധകപ്പലുകൾ, അത്യാധുനിക ആയുധങ്ങളും,ടെക്നോളജികളും , ഇന്ത്യൻ മഹാസമുദ്രത്തിനുമേൽ ഇന്ത്യ പിടിമുറുക്കുകയാണ്.
മിലൻ എന്ന പേരിൽ ഇന്ത്യ സംഘടിപ്പിച്ചിരിക്കുന്ന സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുക്കാനായി 16 രാജ്യങ്ങളിൽ നിന്നുള്ള പത്ത് യുദ്ധക്കപ്പലുകൾ ആൻഡമാൻ ദ്വീപിന് സമീപം എത്തിയിട്ടുണ്ട്.
ഓസ്ട്രേലിയയിൽ നിന്നുള്ള ഹമാസ് ലറകിയ, ബംഗ്ലാദേശിന്റെ ബിഎൻഎസ് ധലേശ്വരി , ഇന്തൊനീഷ്യയുടെ കെ ആർ ഐ കട്ട് നിയാക് ദീൻ ആൻഡ് കെആർഐ ലെമാഡാങ്ങ്,
മലേഷ്യയിൽ നിന്നുള്ള കെഡി ലീകി, മ്യാൻമാറിന്റെ യുഎംഎസ് കിംഗ് സിൻ ഫുയൂ ഷിൻ & യുഎംഎസ് ഇൻലെയ്, സിംഗപ്പൂരിന്റെ ആർഎസ് ഡോന്റ്‌ലസ്, ശ്രീലങ്കയുടെ എസ്എൽഎൻഎസ് സമുദ്ര, എസ്എൽഎൻഎസ് സുർണിമില , തായ്‌ലന്റിന്റെ നാരതിവാട്ട് എന്നിവയാണ് ഇന്ത്യയിൽ എത്തിയിട്ടുള്ള യുദ്ധകപ്പലുകൾ.
ഇതാദ്യമായി ഒമാനും ഇന്ത്യക്കൊപ്പം നാവിക സേനാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.ഇവക്കൊപ്പം ഇന്ത്യൻ നാവിക സേനയുടെ കരുത്ത് കാട്ടാനായി നാവികസേനാ കപ്പലുകളായ സഹ്യാദ്രി,ജ്യോതി,കിർച്ച് എന്നിവയും പങ്കെടുക്കും.
നാലു രാജ്യങ്ങളെ ഉൾപ്പെടുത്തി 1995 ൽ ആരംഭിച്ച സൈനികാഭ്യാസമാണ് ഇന്ന് 16 രാജ്യങ്ങളുടെ കരുത്ത് തെളിയിക്കുന്ന മിലന് വഴിമാറിയിരിക്കുന്നത്.
സമുദ്രങ്ങൾ താണ്ടിയുള്ള സൗഹൃദം എന്ന ആപ്തവാക്യത്തോടെയാണ് ഇന്ത്യ മിലൻ വിഭാവനം ചെയ്തിരിക്കുന്നത്.ഇതിലൂടെ ഇന്ത്യാ സമുദ്രത്തിൽ മറ്റു നാവികസേനകളുമായി സഹകരിച്ചു വിപുലമായ ഒരു സുരക്ഷാഗ്രിഡ് തയാറാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
അതേ സമയം ഇന്ത്യയുടെ ഈ നീക്കത്തിനെതിരെ ശക്തമായ വിമർശനമുന്നയിച്ച് ചൈന രംഗത്തെത്തിയിട്ടുണ്ട്.
ഏഷ്യൻ രാജ്യങ്ങളുടെ പൂർണ്ണ പിന്തുണ ആർജ്ജിക്കുന്നതോടെ എതിർക്കാനാകാത്ത വെല്ലുവിളിയാകും ചൈനക്കു മുന്നിൽ ഇന്ത്യ ഉയർത്തുകയെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതിർത്തിയിൽ പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ തീർക്കുന്ന ഈ പ്രതിരോധം ചൈനയിൽ ഭയപ്പാട് പരത്തുകയാണ്. ഇന്ത്യ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണോയെന്ന് നിരീക്ഷിക്കണമെന്നും ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് ആവശ്യപ്പെടുന്നു.
ഇതിനുദാഹരണമായി അവർ ചൂണ്ടി കാണിക്കുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്തിടെ ഇന്ത്യ തീർക്കുന്ന വൻ പ്രതിരോധ ശൃംഖലകളാണ്.
ഇന്ത്യ സമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ മൂലയിൽ സൈനികത്താവളം നിർമിക്കാനുള്ള സഹായത്തിനായി മോദി ഒമാൻ സർക്കാരിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു.സെയ്ഷൽസിലെ ഒരു ദ്വീപ് കൈമാറാനുള്ള സന്നദ്ധത അവർ അറിയിച്ചിട്ടുണ്ട്.
കിഴക്ക് മലാക്കാ കടലിടുക്കിനടുത്ത് ഇന്ത്യൻ പടക്കപ്പലുകളെ സ്വാഗതം ചെയ്യാൻ സിംഗപ്പൂരും തയ്യാറായി കഴിഞ്ഞു.
മാത്രമല്ല അമേരിക്കയിൽ തെക്ക് ഡീഗോ ഗാർഷ്യയിലും,ഫ്രാൻസിലെ ജിബൂത്തിയിലും ബെർത്തിംഗ് സൗകര്യം നൽകണമെന്നുള്ള കേന്ദ്ര സർക്കാരിന്റെ ആവശ്യത്തോട് ഇരു രാജ്യങ്ങളും പച്ചക്കൊടി കാട്ടിയിട്ടുണ്ട്.
ഇതൊക്കെ ചൈനക്ക് ഭീഷണി ഉയർത്തുമെന്നതിൽ സംശയമില്ലെന്നാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ നിരീക്ഷണം.