ന്യൂഡൽഹി : ഇന്ത്യയും ഫ്രാൻസും 16 ബില്യൺ ഡോളറിന്റെ കരാറുകളിൽ ഒപ്പുവച്ചു. ആണവോർജ്ജം , സുരക്ഷ , വിദ്യാഭ്യാസം , റെയിൽവേ തുടങ്ങിയ മേഖലകളിൽ 14 കരാറുകളാണ് ഒപ്പിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള വിശദമായ ചർച്ചകൾക്ക് ശേഷമാണ് കരാറുകളിൽ ഒപ്പിട്ടത്.
ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ , സുരക്ഷ മേഖലകളിൽ ഊഷ്മളമായ ബന്ധം നിലനിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. നയതന്ത്രപരമായ പങ്കാളിത്തം തുടങ്ങിയിട്ട് 20 വർഷങ്ങളേ ആയുള്ളൂവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന് കാലങ്ങളുടെ പഴക്കമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരതക്കും മതമൗലികവാദത്തിനുമെതിരെ ഇന്ത്യക്കൊപ്പം പോരാടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര പങ്കാളിയായി കരുതാനാണ് ഫ്രാൻസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മാക്രോൺ ഞായറാഴ്ച നടക്കുന്ന അന്താരാഷ്ട്ര സോളാര്‍ അലയന്‍സില്‍ (ഐഎസ്എ) പങ്കെടുക്കും. 2016 ജനുവരിയിലാണ് അവസാനമായി ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി ഫ്രാന്‍സ് സന്ദര്‍ശിച്ചിരുന്നു.