ന്യൂഡൽഹി : ചൈന,പാക് അതിർത്തികളിലേക്ക് ദ്രുതഗതിയിലുള്ള നീക്കം ലക്ഷ്യമിട്ട് ഇന്ത്യൻ ആർമി റയിൽവേയുമായി കൈകോർക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സേനയുടെ ആയുധങ്ങൾ എത്തിക്കാനുള്ള സൗകര്യങ്ങൾ നേരത്തെ തന്നെ റയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്.
അതിനു പുറമേയാണ് പാകിസ്ഥാന്റെ പടിഞ്ഞാറൻ അതിർത്തി,ചൈനയുടെ കിഴക്കൻ പ്രദേശങ്ങളുടെ അതിർത്തി എന്നീ ഭാഗങ്ങളിലേക്കും ദ്രുതഗതിയിൽ ആയുധങ്ങൾ എത്തിക്കാൻ സേന റയിൽവേയുമായി ചേർന്ന് നീക്കങ്ങൾ നടത്തുന്നത്.
അരുണാചൽ പ്രദേശിലെ ബലൂക്പോംഗ്,നാഗാലാൻഡിലെ ഡിമാപൂർ,ആസ്സാമിലെ സിലാപതൂർ,മിസ്സാമരി,മൂർഖോംഗ്സലക്ക് തുടങ്ങി ചൈന നിരന്തരം നിരീക്ഷിക്കുന്ന പ്രദേശങ്ങളിലേക്ക് ആയുധങ്ങൾ എത്തിക്കാൻ പ്രത്യേക ട്രയിനുകളും ഓടി തുടങ്ങും.
അതേസമയം ഇന്ത്യൻ ആർമിക്കായുള്ള പ്രത്യേക മിലിട്ടറി ട്രയിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്ന് റയിൽവേ അധികൃതർ അറിയിച്ചു.
പ്രതികൂലമായ കാലാവസ്ഥ, ദുഷ്കരമായ പാതകൾ അങ്ങനെ പലതും സേനയുടെ ചടുല നീക്കത്തിന് തടസ്സമാകുന്നതായി ബോധ്യപ്പെട്ടതിനാലാണ് റയിൽവേയുമായി യോജിച്ച് പെട്ടെന്നുള്ള നീക്കത്തിനുള്ള മാർഗ്ഗങ്ങൾ അവലംബിക്കുന്നത്.
പാകിസ്ഥാന്റെയും,ചൈനയുടെയും അതിർത്തി പ്രദേശങ്ങളിലേക്കുള്ള യാത്രകൾ സുഗമമാക്കുന്ന 14 തന്ത്രപ്രധാന റയിൽ വേ ലൈനുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
ഓരോ വർഷവും 700 ഓളം പ്രാവശ്യം ആയുധങ്ങളും,മറ്റ് ഉപകരണങ്ങളും കൊണ്ടുപോകാൻ സേന റയിൽവേയുടെ സേവനം തേടുന്നുണ്ട്.2,000 കോടിയിലേറെ രൂപയാണ് ഇതിനായി ചിലവഴിക്കേണ്ടി വരുന്നത്.