ലഖ്നൗ : യോഗി സർക്കാർ ക്രമസമാധാന പാലനം കാര്യക്ഷമമാക്കിയതോടെ ഗുണ്ടാപ്രവർത്തനത്തിൽ നിന്ന് പിന്തിരിഞ്ഞ് കൊടും കുറ്റവാളികൾ . ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടേക്കാമെന്ന പേടിയാണ് കൊടും ക്രിമിനലുകളെ ജീവിക്കാൻ മറ്റു വഴി തേടാൻ നിർബന്ധിതരാക്കിയത്. നല്ല ജീവിതം നയിക്കാൻ തയ്യാറാവുന്നവർക്ക് പിന്തുണയും സർക്കാർ നൽകുന്നുണ്ട്.
കുറ്റകൃത്യങ്ങളിൽ നിന്ന് പിന്മാറൂ അല്ലെങ്കിൽ കർശന നടപടി നേരിടൂ ഇതാണ് പൊലീസ് ഗുണ്ടകൾക്ക് മുന്നിൽ വയ്ക്കുന്ന സന്ദേശമെന്ന് മീററ്റ് പൊലീസ് സൂപ്രണ്ട് മൻ സിംഗ് ചൗഹാൻ പറഞ്ഞു. നല്ല ജീവിതം നയിക്കാൻ മുന്നോട്ടു വരുന്നവർക്ക് എല്ലാ പിന്തുണയും നൽകാൻ പൊലീസ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുപതു വർഷമായുള്ള കേസുകൾ വരെ ഇഴഞ്ഞ് നീങ്ങിയിരുന്നു. വളരെ ഗുരുതരമായ കേസുകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. കേസുകൾ നടപടിയും വിചാരണയുമില്ലാതെ അനന്തമായി നീണ്ടതോടെ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാൻ ചിലർ നിർബന്ധിതരാവുകയായിരുന്നെന്ന് ചൗഹാൻ ചൂണ്ടിക്കാട്ടി . മുഖ്യധാരയിലേക്ക് തിരിച്ചെത്തി മാന്യമായ ജോലി ചെയ്ത് ജീവിക്കാൻ സഹായം നൽകാമെന്ന് പൊലീസ് വ്യക്തമാക്കിയതോടെ നിരവധി പേർ സമാധാനപരമായ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെ ആദ്യഘട്ടത്തിൽ സമീപിച്ച പതിനാറുപേരെ രണ്ടു മാസം നിരീക്ഷിച്ച ശേഷം പ്രത്യേക പരിപാടിയിലൂടെയാണ് പദ്ധതിയിലേക്ക് ചേർത്തത് . പരിപാടിയിൽ വച്ച് ഇനി കുറ്റകൃത്യങ്ങളിലേക്ക് തിരിയില്ലെന്ന് ഇവർ പ്രതിജ്ഞയെടുക്കുകയും തുടർന്ന് കൗൺസലിംഗ് ഉൾപ്പെടെയുള്ള അവബോധ പരിപാടികളിൽ പങ്കെടുപ്പിക്കുകയും ചെയ്തു . പിന്നീട് മാന്യമായ ജോലികളിൽ ഏർപ്പെടാൻ സഹായം നൽകി.ഇവരെ സ്ഥിരമായി പൊലീസ് നിരീക്ഷിക്കും. പഴയ കേസുകൾ വേഗത്തിൽ തീർക്കാനും കുറ്റകൃത്യങ്ങളുടെ ഇരുണ്ട ഭൂതകാലത്തിൽ നിന്ന് സാമാന്യ ജീവിതത്തിലേക്ക് തിരിച്ചെത്താനും പൊലീസ് ഇവരെ സഹായിക്കുമെന്നും എസ്.പി വ്യക്തമാക്കി.
യോഗി സർക്കാർ അധികാരമേറ്റതിനു ശേഷം ഇതുവരെ നാൽപ്പതോളം കൊടും കുറ്റവാളികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട് . 1100 ഏറ്റുമുട്ടലുകൾ നടന്നു . 2770 ഗുണ്ടകൾ അറസ്റ്റിലായി . 260 ക്രിമിനലുകൾക്ക് പരിക്കേറ്റു . നാലു പോലീസുകാർ വീരമൃത്യു വരിക്കുകയും 277 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് .
തോക്കു കൊണ്ട് സംസാരിക്കുന്നവർക്ക് മറുപടി തോക്കു കൊണ്ട് തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആദ്യം തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.