കൊച്ചി∙ തിരുവനന്തപുരത്തിനു തെക്ക്-തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിലനില്‍ക്കുന്ന ന്യൂനമർദ പാത്തി 300 കിലോമീറ്റർ അകലെയെത്തിയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.അടുത്ത 24 മണിക്കൂറിനകം ഇത് അതിതീവ്ര ന്യൂനമർദമായി മാറുമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് തീരമേഖലയിൽ അതീവ ജാഗ്രതയാണു പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയിലും കൊച്ചിയിലും കൺട്രോൾ റൂമുകൾ തുറന്നു.
ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പിനെത്തുടർന്ന് കേരളത്തിൽനിന്നുള്ള 41 മൽസ്യബന്ധന ബോട്ടുകൾ ലക്ഷദ്വീപിൽ അഭയം തേടിയിരിക്കുകയാണ്.
കൽപേനി ദ്വീപിൽ 36 ബോട്ടുകളും 382 തൊഴിലാളികളുമാണെത്തിയത്. ബിത്രയിൽ അഞ്ചു ബോട്ടുകൾ എത്തി.കൊച്ചിയിൽനിന്നും കൊല്ലത്തുനിന്നും മൽസ്യബന്ധനത്തിനു പുറപ്പെട്ടവരാണു ബോട്ടിലുള്ളതെന്നു ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പർ അപായ സൂചന ഉയർത്തിയിരിക്കുകയാണ്.പുനരധിവാസ കേന്ദ്രങ്ങൾ തയാറാക്കാൻ കലക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ട്.