ഭോപ്പാല്‍: കടല്‍വെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ചു പൈസ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ.
ഉടന്‍ തന്നെ പദ്ധതിക്ക് തുടക്കമാകുമെന്ന് ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ബന്ദ്രാബനില്‍ നദി മഹോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കടൽവെള്ളം ശുദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പുരോഗമിക്കുകയാണ്.
രാജ്യത്തെ നദികളെക്കുറിച്ചുളള ആശങ്ക വ്യക്തമാക്കുകയും ജലസംരക്ഷണത്തിനും മറ്റും മധ്യപ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ഗഡ്കരി പ്രശംസിക്കുകയും ചെയ്തു.
നാഗ്പൂരില്‍ മലിന ജലം ശുദ്ധീകരിച്ച് താപനിലയങ്ങള്‍ക്കു നല്കുന്ന പദ്ധതി അദ്ദേഹം പ്രസംഗത്തില്‍ പരാമർശിച്ചു.
നഗരങ്ങളിലെ മലിനജലം ശുദ്ധീകരിച്ചു താപനിലയങ്ങള്‍, വ്യവസായങ്ങള്‍, റെയില്‍വേ തുടങ്ങിയവയ്ക്ക് നല്‍കാനുള്ള പദ്ധതിയും നദീവികസന മന്ത്രാലയത്തിന്റെ ആലോചനയിലുണ്ടെന്ന് ഗഡ്കരി വെളിപ്പെടുത്തി.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജല തര്‍ക്കങ്ങളുടെ ചര്‍ച്ചകള്‍ക്കിടെ പാകിസ്ഥാനിലേക്ക് നദീജലം ഒഴുകുന്നതിനെക്കുറിച്ച് ഉത്കണ്ഠയില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ,ഇത് തടയണമെന്ന് ഒരു എം എൽ എ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി