കൊളംബോ: നിദാഹാസ് ത്രിരാഷ്‌ട്ര ട്വന്‍റി- 20 ക്രിക്കറ്റ് കിരീടം ഇന്ത്യയ്‌ക്ക്. ഫൈനലിൽ ബംഗ്ലാദേശിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. അവസാന പന്തിൽ ജയിക്കാൻ 5 റൺസ് വേണമെന്നിരിക്കെ സൗമ്യ സർക്കാറിന്‍റെ പന്ത് ദിനേശ് കാർത്തിക്ക് സിക്സറിന് പറത്തിയാണ് ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്.
കാർത്തിക്ക് എട്ട് പന്തിൽ മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറികളുമടക്കം 29 റൺസ് എടുത്തു. രോഹിത് ശർമ 42 പന്തിൽ 56 റൺസ് എടുത്തു. ബംഗ്ലാദേശ് ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ലോകേഷ് രാഹുൽ 24 ഉം മനീഷ് പാണ്ഡെ 28 ഉം റൺസ് എടുത്തു പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. ഷാബിർ റഹ്മാൻ 50 പന്തിൽ 77 റൺസ് എടുത്തു. യുസ് വേന്ദ്ര ചാഹൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ജയദേവ് ഉനദ്ഘട്ട് രണ്ട് വിക്കറ്റെടുത്തു.
ദിനേശ് കാർത്തിക്കാണ് കളിയിലെ താരം, വാഷിംഗ്ടൺ സുന്ദറാണ് പരമ്പരയിലെ താരം.